സ്വന്തം ലേഖകൻ
വിറകുകൾ കത്തിച്ചുള്ള പാചകം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരമണാകുമെന്ന് റിപ്പോർട്ട്. എൽപിജി ഗ്യാസ് സ്റ്റൗ, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗ തുടങ്ങിയവ നിലവിലുണ്ടെങ്കിലും രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ നല്ലൊരു ശതമാനവും ഇപ്പോഴും വിറക് അടുപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ വിറക് പോലുള്ള ഇന്ധനം നിരന്തരം ഉപയോഗിക്കുന്നത് ശ്വാസകോശ അർബുദം മുതൽ ക്ഷയ രോഗത്തിന് വരെ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെ നടത്തിയ നാഷണൽ സാംപിൾ സർവേ പ്രകാരം രാജ്യത്ത് 77 ശതമാനം പേരും ഫോസിൽ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് 90 ശതമാനവും സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിറക് കത്തിക്കുന്നതിലൂടെ സൂക്ഷ്മ മലിന്യങ്ങൾക്കൊപ്പം കാർബൺ മോണോക്സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങൾ, നൈട്രജൻ ഓക്സൈഡ് ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവയും പുറത്തേക്ക് വരുന്നു. ഇവ ശ്വാസകോശത്തെ മാത്രമല്ല രക്ത കുഴലുകളെയും തലച്ചോറിനെയും ഹൃദയത്തെയും ആഴത്തിൽ ബാധിക്കുന്നു.
അർബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വിറക് കത്തിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും ചേരുന്നു, ഇവ രണ്ടും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധിനിക്കും. ഇന്ത്യയിലെ ആറാമത്തെ മരണ കാരണമായാണ് ഗാർഹിക മലിനീകരണത്തെ കണക്കാക്കുന്നത്.

0 Comments