സ്വന്തം ലേഖകൻ
കൊല്ലം : കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒന്‍പതും നാലും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതായാണ് വിവരം. കൊല്ലം പട്ടത്താനം സ്വദേശിയായ ജോസ് പ്രമോദ് മക്കളായ ദേവനാരായണന്‍, ദേവനന്ദ എന്നിവരാണ് മരിച്ചത്.
ജോസ് പ്രമോദും ഭാര്യ ലക്ഷ്മിയുമായി കുറച്ചു ദിവസങ്ങളായി അകന്ന് കഴിയുകയായിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്നും മക്കളേയും ഒപ്പം കൂട്ടുകയാണെന്നും ഇന്ന് പുലര്‍ച്ചെ ഭാര്യയ്ക്കും സഹോദരനും സന്ദേശം അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തി വീട് ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടികളെ സ്‌റ്റെയര്‍കേസിലും ജോസ് പ്രമോദിനെ കിടപ്പു മുറിയിലുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ജോസ് പ്രമോദ് 8 വര്‍ഷമായി നാട്ടിലുണ്ട്. ഡോക്ടറായ ഭാര്യ ലക്ഷ്മി പിജി പഠനത്തിനായി ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്.
0 Comments