സ്വന്തം ലേഖകൻ
തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരില്‍ ചിലവഴിച്ചു.
പ്രധാനമന്ത്രിക്ക് താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തി. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്.
ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
0 Comments