banner

കാഞ്ഞാവെളി വന്മളയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ രാത്രിയോടെ കണ്ടെത്തി!, കാണാതായ ഭിന്നശേഷി വിദ്യാർഥികളെ കണ്ടെത്തിയത് പനയം റെയിൽ വേ സ്റ്റേഷന് സമീപത്ത് നിന്ന്, ഫുഡ്ബോൾ കളി കാണാനെത്തിയതെന്ന് കുട്ടികൾ, സംഭവം ഇങ്ങനെ


ഇൻഷാദ് സജീവ് 
അഞ്ചാലുംമൂട് : കാഞ്ഞാവെളി വന്മളയിൽ നിന്ന് ഭിന്നശേഷിയുള്ള ഒരു കുട്ടിയെ കാണാതായി എന്നതായിരുന്നു ആദ്യ വാർത്ത. മാതാപിതാക്കൾ ഇല്ലാത്ത സമയം ആരോ? കുട്ടിയെ വിളിച്ചു കൊണ്ടു പോയി എന്നാണ് പുറത്തുവന്ന വിവരം. പിന്നാലെ പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് പോലീസിനെ അറിയിച്ച ശേഷം തിരച്ചിൽ ആരംഭിച്ചു.  ഇതിനിടെ തൃക്കരുവ ബഡ്സ് സ്കൂളിലെ ഇഞ്ചവിള സ്വദേശിയായ സഹപാഠിയാണ് കുട്ടിയെ വിളിച്ചുകൊണ്ടു പോയതെന്ന് സ്ഥിരീകരിച്ചു. പിന്നെ ഇവർ എവിടെപ്പോയി എന്ത് സംഭവിച്ചു കിഡ്നാപ്പിങ് ആണോ എന്നൊക്കെ ആയി ആശങ്ക. തിരച്ചിലിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ അജയൻ മകരവിളക്ക് അഷ്ടമുടി ലൈവിനോട് പറഞ്ഞു.

ഒരാളുണ്ടായിരുന്ന തിരച്ചിൽ സംഖ്യയിലേക്ക് ഇപ്പോൾ രണ്ടുപേരായി. വാട്സപ്പിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ഫോട്ടോ ഉൾപ്പെടെ പ്രചരിപ്പിച്ചു. ഇതിനിടെ പനയം അമ്പലത്തിന്റെ ഭാഗത്ത് വെച്ച് കുട്ടികളെ കണ്ടതായ വിവരം ലഭിച്ചു. തുടർന്ന് അങ്ങോട്ടേക്ക് തിരച്ചിൽ ആരംഭിച്ചു. ഈ ഭാഗത്ത് കാണാത്തതിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അന്വേഷിക്കേയാണ് തൊട്ടടുത്ത ഗ്രൗണ്ടിന് സമീപം കുട്ടികൾ ഇരുട്ടത്ത് ഇരിക്കുന്നത് കണ്ടത്. പിന്നാലെ കുട്ടികളെ ഓട്ടോയിൽ സ്റ്റേഷനിൽ എത്തിച്ചു. കുട്ടികളെ കണ്ടെത്തിയതോടെ ആകാംക്ഷ പിന്നെ എന്തിന് ഇവർ പോയി എന്ന് അറിയുന്നതിനായി, അജയൻ പറഞ്ഞു.

എപ്പോഴോ കേട്ട വിവരം വച്ച് ഫുട്ബോൾ കളി കാണാൻ സുഹൃത്തുമൊത്ത് പോകാനാണ് തൃക്കരുവ ബഡ്സ് സ്കൂളിൽ നിന്ന് ബസ്സിൽ വന്നിറങ്ങിയശേഷം ഇഞ്ചവിളയിൽ നിന്ന് തിരികെ വന്മളയിലേക്ക് ഇഞ്ചവിള സ്വദേശി നടന്നത്. ഇവിടെ ഇരുവരും കണ്ടുമുട്ടിയ ശേഷം 16 വയസ്സോളം പ്രായം വരുന്ന ഭിന്നശേഷി വിദ്യാർഥി സുഹൃത്തായ വന്മള സ്വദേശിയുമായി പനയത്തേക്ക് യാത്രതിരിക്കുകയായിരുന്നത്രേ. അവിടെ ഫുട്ബോൾ കളി ഉണ്ടെന്നാണ് ഇരുവരും ധരിച്ചുവെച്ചിരുന്നത്. എന്നാൽ പ്രദേശത്ത് എത്തിപ്പെട്ട ഇവർ തിരികെ വഴിയറിയാതെ അവിടെ ഇരിപ്പ് ആവുകയായിരുന്നു. പേടിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത് അജയൻ പറയുന്നു. 

വന്മള സ്വദേശിയായ കുട്ടിയെ നേരത്തെ ഇതുപോലെ കാണാതായിട്ടുണ്ട് പക്ഷേ അപ്പോഴെല്ലാം തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് കുട്ടിയെ  കണ്ടുകിട്ടിയിട്ടുണ്ട്. എന്തുതന്നെയായാലും നാടിനെയും നാട്ടുകാരെയും കുടുംബങ്ങളേയും അല്പനേരത്തേക്കെങ്കിലും കുട്ടികൾ ആകെ വിഷമിപ്പിച്ചു എന്ന് പറയാതെ വയ്യ.

Post a Comment

0 Comments