banner

ടിപി വധക്കേസിൽ വധശിക്ഷയില്ല!, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 6പേര്‍ക്ക് ഇരട്ട ജീവപര്യന്തം, ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോളില്ല


സ്വന്തം ലേഖകൻ
കൊച്ചി : ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പുതുതായി കൊലപാതക ഗൂഡാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്,   കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്. 

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍റെ  കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്.

രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെ ആണ് പരമാർശം. ജയിലിൽ വെച്ച് അടി ഉണ്ടാക്കിയ ആളുകൾക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെകെ രമയുടെ ആവശ്യം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നൽകാതിരിക്കാൻ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കാൻ അവനുവദിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമായിരുന്നു പ്രതികളുടെ വാദം.

അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം, പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയിൽ അധികൃതരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിയിട്ടുണ്ട്.  ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും  ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവർ.

Post a Comment

0 Comments