സ്വന്തം ലേഖകൻ
ബംഗളൂരു : സഹോദരനുമായുള്ള വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ സഹോദരിയും രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരനും മുങ്ങിമരിച്ചു.
കലബുറഗി ചിഞ്ചോളി പതപള്ളി ഗ്രാമത്തിലെ സന്ദീപ് (23), സഹോദരി നന്ദിനി (19) എന്നിവരാണ് മരിച്ചത്. സഹോദരി പഠനം നിർത്തിയതിനെ തുടർന്ന് സഹോദരൻ വഴക്കുപറഞ്ഞതാണ് സംഭവത്തിലേക്ക് നയിച്ചത്.
വീട്ടിൽനിന്ന് ഇറങ്ങിയോടിയ പെൺകുട്ടി കിണറ്റിൽ ചാടുകയായിരുന്നു. സന്ദീപ് കൂടെ ചാടിയെങ്കിലും ഇരുവർക്കും നീന്തലറിയില്ലായിരുന്നു. ഇരുവരും കിണറ്റിൽ ചാടിയ വിവരം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല.
രാത്രി ഇരുവർക്കുമായി മാതാപിതാക്കൾ തിരച്ചിൽ നടത്തിയിരുന്നു. പിറ്റേന്ന് രാവിലെ മകൾ മുടിയിൽ അണിഞ്ഞിരുന്ന പൂമാലയിലെ പൂക്കൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടതോടെ സംശയമുദിച്ചാണ് മാതാപിതാക്കളും നാട്ടുകാരും അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനുശേഷം വൈകീട്ട് നാലോടെ നന്ദിനിയുടെയും രാത്രി ഏഴോടെ സന്ദീപിന്റെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന പുറത്തെടുത്തു. ചിഞ്ചോളി പൊലീസ് കേസെടുത്തു.

0 Comments