banner

പെറ്റമ്മയെ പുറത്തിറക്കിയ ശേഷം വീടുപൂട്ടി താക്കോലുമായി മകൾ സ്ഥലം വിട്ടു!, മകൾ കാരുണ്യം കാണിച്ചില്ലെങ്കിലും മനസാക്ഷിയുള്ള അയൽവാസിയുടെ വീട്ടിൽ അന്തിയുറങ്ങിയത് എട്ടു ദിവസം, വീടിന് പുറത്ത് പായ വിരിച്ച് കിടന്ന 78കാരി ഒടുവിൽ പൂട്ട് തകർത്ത് അകത്തു കയറി


സ്വന്തം ലേഖകൻ
കൊച്ചി : തൈക്കുടത്ത് അമ്മയെ പുറത്തിറക്കി വീട് പൂട്ടി മകൾ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയെ ആണ് മകൾ വീട്ടിൽ നിന്നും പുറത്താക്കിയത്. എട്ടു ദിവസം അയൽവാസിയുടെ കാരുണ്യത്തിൽ അവരുടെ വീട്ടിൽ കഴിഞ്ഞ സരോജിനി ഒടുവിൽ വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചു. പൊലീസ് നോക്കു കുത്തിയായി നിന്നപ്പോഴാണ് സരോജിനി പൂട്ടു പൊളിച്ച് അകത്തു കടന്നത്. സരോജിനിയെ വീട്ടിൽ കയറ്റണമെന്ന് നേരത്തേ ആർ.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഇടപെട്ടില്ല എന്നും ആക്ഷേപമുണ്ട്.

ഇളയ മകളുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞാണ് മകൾ വീട് പൂട്ടിപ്പോയതെന്ന് സരോജിനി പറഞ്ഞു. എന്നാൽ അവിടെ നിന്നും തിരികെ വന്നപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ കിടക്കുന്നതാണ് കണ്ടത്. താൻ സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതെന്നും തനിക്ക് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണമെന്നും സരോജിനി പറഞ്ഞു. മണിക്കൂറുകളായി വീടിന് പുറത്ത് പായ വിരിച്ച് കിടന്ന സരോജിനി അധികാരികൾ എത്തിയതോടെയാണ് പൂട്ടു തകർത്ത് അകത്തു കടന്നത്.

വിവരമറിഞ്ഞ് എംഎ‍ൽഎ. ഉമാ തോമസ് ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി. ആർ.ഡി.ഓയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംശയമെന്ന് എംഎ‍ൽഎ. പറഞ്ഞു. വയോധികയെ പ്രൊട്ടക്ഷൻ റൂമിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും തന്റെ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും ഈ വീട് തുറന്ന് തന്നാൽ മതിയെന്നും സരോജിനി നിലപാടെടുത്തു.

എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ വീടിന്റെ വാതിൽ കമ്പിപ്പാരകൊണ്ട് സ്വയം തകർത്ത് സരോജിനി വീടിനകത്ത് കയറി. ഈ സമയം സരോജിനിയുടെ ഇളയ മകളും സ്ഥലത്തെത്തിയിരുന്നു. തനിക്കൊപ്പം വരാൻ അമ്മയോട് ഇളയമകൾ ആവശ്യപ്പെട്ടെങ്കിലും താനിനി ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സരോജിനിയമ്മ പറഞ്ഞു.

Post a Comment

0 Comments