
ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒൻപത് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശില്‍ 13 സീറ്റുകളിലേക്കും ബംഗാളില്‍ എട്ട് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പഠാൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, ഗിരിരാജ് സിംഗ്, നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘൻ സിൻഹ, കോണ്‍ഗ്രസ് ആന്ധ്രാപ്രദേശ് ഘടകം അദ്ധ്യക്ഷ വൈ.എസ്. ശർമിള തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ.
മൂന്ന് ഘട്ടങ്ങളിലായി 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള ഉത്തർപ്രദേശ്, ബിഹാർ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ പോലും പോളിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ല. അവസാനത്തെ രണ്ട് ഘട്ടങ്ങളിലായാണ് ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്.
0 Comments