banner

ഡ്രൈവിങ് ടെസ്റ്റ് കടമ്പ!, 98 പേരില്‍ നടത്തിയ ടെസ്റ്റിൽ വിജയിച്ചത് 18 പേര്‍ മാത്രം, നേരത്തെ ലൈസന്‍സ് നൽകിയിരുന്നത് ദിവസം 100 ടെസ്റ്റുവരെ നടത്തി, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും

Published from Blogger Prime Android App
തിരുവനന്തപുരം : പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിങ് ടെസ്റ്റില്‍ പരമാവധി പേര് വിജയിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെക്കൊണ്ട് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചപ്പോള്‍ വിജയ ശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസന്‍സ് നല്‍കിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ 98 അപേക്ഷകരില്‍ 18 പേര്‍ മാത്രമാണ് വിജയിച്ചത്. ഉദ്യോഗസ്ഥര്‍ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും. 

ഒരു ഇന്‍സ്പെക്ടര്‍ ദിവസം 60 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച്‌ കൂടുതല്‍ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരാണ് ഇപ്പോൾ കുടുങ്ങിയത്. ഇവരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുട്ടത്തറയിലെ ടെസ്റ്റിങ്ങിന് നിയോഗിക്കുകയായിരുന്നു. ഇവരെ നിരീക്ഷിക്കാന്‍ മറ്റു ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. നാലുചക്ര വാഹനങ്ങള്‍ക്കുള്ള എച്ച്‌ ടെസ്റ്റില്‍ തിങ്കളാഴ്ച എത്തിയവരില്‍ ഭൂരിഭാഗംപേരും ജയിച്ചു. 

എന്നാല്‍, റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ പരാജയ നിരക്ക് കൂടിയത്. 10-12 മിനിറ്റാണ് റോഡ്‌ടെസ്റ്റിന് എടുത്തത്. ടെസ്റ്റ് പൂര്‍ണമായും ചിത്രീകരിക്കുകയും ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ട് പരിഭ്രാന്തരായാണ് സ്ത്രീകളടക്കമുള്ളവര്‍ പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. പരാജയപ്പെട്ടവരും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സ്ഥലത്ത് പ്രതിഷേധിച്ചു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്. രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ടെസ്റ്റ് നടത്തുന്നതിനാലാണ് ദിവസം നൂറുപേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്നതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പറഞ്ഞു.    

Post a Comment

0 Comments