banner

മേയർ - ഡ്രൈവർ തർക്കം!, കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി അന്വേക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ ദുരൂഹത തുടരുന്നു


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കെഎസ്‌ആർടിസി ഡ്രൈവർ മേയർ തർക്കത്തില്‍ ഡ്രൈവറായ യദുവിന്റെ പരാതിയെ കുറിച്ച്‌ അന്വേഷിക്കുന്നതിനായി മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടത് പൊലീസിനും സർക്കാരിനും തിരിച്ചടി. കെഎസ്‌ആർടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്‌എച്ച്‌ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച്‌ അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

കെഎസ്‌ആർടിസി മനേജിങ് ഡയറക്ടറും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷനും അന്വേഷണം നടത്തി ഒരാഴ്‌ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡിഷ്യല്‍ അംഗവുമായ കെ ബൈജൂനാത് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസില്‍ നടക്കുന്ന സിറ്റിംഗിലാണ് മെയ്‌ 9 ന് കേസ് പരിഗണിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎല്‍എയുമായി സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് യദുവിന്റെ പരാതി. യദുവിന്റെ പരാതിയെ സാധൂകരിക്കുന്നതാണ് റഹിമിന്റെ വെളിപ്പെടുത്തല്‍.

ഏപ്രില്‍ 27 ന് കെഎസ്‌ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്‌എച്ച്‌ഒ ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തെന്നാണ് യദുവിന്റെ പരാതി. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷൻ നിലപാട് നിർണ്ണായകമാകും.

ഗതാഗതമന്ത്രി ഗണേശ് കുമാർ ബസിലെ ക്യാമറ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡും വേണമെന്ന് ആവശ്യപ്പെട്ടു. കാണാതായ മെമ്മറി കാർഡിനെക്കുറിച്ച്‌ അന്വേഷിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡിക്കു മന്ത്രി നിർദ്ദേശം നല്‍കി. മേയറും ഭർത്താവും എംഎ‍ല്‍എയുമായ സച്ചിൻ ദേവും ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങള്‍ യദു ചെയ്തതായി കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടില്‍.

അതേസമയം, ബസിനുള്ളിലെ സി.സി. ടിവി ക്യാമറയുടെ മെമ്മറി കാർഡ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇരുവിഭാഗത്തിനും അറിയില്ലെന്നാണ് പറയുന്നത്. സംഭവദിവസം പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോള്‍ ബസിനുള്ളിലേക്കു തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും യദു വ്യക്തമാക്കുന്നു. കെ.എസ്.ആർ.ടി.സി: സി.എം.ഡിക്കും യൂണിയൻ നേതാക്കള്‍ക്കും മാത്രമാണ് ബസിനുള്ളില്‍ കയറാൻ അവകാശം. കമ്മിഷണർ ഓഫീസില്‍ ഇന്നലെ പരാതി നല്‍കിയെങ്കിലും പറയുന്നത് കേള്‍ക്കാൻ പോലും പൊലീസ് തയാറായില്ല. പകരം രസീത് നല്‍കി പറഞ്ഞയയ്ക്കുകയായിരുന്നെന്നും യദു പറഞ്ഞു.

Post a Comment

0 Comments