banner

ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം തുടങ്ങി!, ഡോക്ടർ പ്രീതിക്കെതിരായ പരാതിയില്‍ ഇരയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും, മൊഴിയെടുക്കുക ആന്‍റി നർക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം

Published from Blogger Prime Android App
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്‍റി നർക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് അതിജീവിതയില്‍ നിന്ന് മൊഴിയെടുക്കും. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴിരേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താൻ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടർ എഴുതിയെടുത്തതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

ഇക്കാര്യത്തില്‍ ആദ്യം അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ള്‍ തള്ളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല റേഞ്ച് ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നല്‍കിയത്. ഉച്ചക്ക് രണ്ട് മണിക്ക് അതിജീവിത മൊഴി നല്‍കും.

നാർക്കോട്ടിക് സെല്‍ എസിപി ജേക്കബ് ടി പി അന്വേഷിച്ച്‌, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. അതേസമയം കുറച്ച്‌ ദിവസം മുമ്ബാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി നടത്തിവന്നിരുന്ന സമരം ഇവര്‍ അവസാനിപ്പിച്ചത്.

Post a Comment

0 Comments