banner

തക്കതായ കാരണം വേണം!, പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാൻ സംസ്ഥാന സർക്കാർ അനുവദിക്കരുത്, സുഗതകുമാരി ടീച്ചറുടെ വരികള്‍ ഉദ്ധരിച്ച്‌ കൊണ്ട് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി


സ്വന്തം ലേഖകൻ
കൊച്ചി : പാതയോരങ്ങളിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച്‌ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഒരപേക്ഷയും സംസ്ഥാന സർക്കാർ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന പേരില്‍ പാതയോരങ്ങളിലെ മരങ്ങള്‍ മരങ്ങള്‍ മുറിച്ചു മാറ്റാതിരിക്കാൻ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും സർക്കാരിന് കോടതി നിർദ്ദേശം നല്‍കി.

‘ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി’ എന്ന സുഗതകുമാരി ടീച്ചറുടെ വരികള്‍ ഉദ്ധരിച്ച്‌ കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഒരു കാരണവുമില്ലാതെ മരം മുറിക്കുന്നത് പ്രകൃതിയെ കൂട്ടക്കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. വാണിജ്യ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനായി പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാൻ കഴിയില്ല. 

ജനജീവിതത്തിന് അപകടമുണ്ടാക്കുന്ന രീതിയില്‍ നശിച്ച അവസ്ഥയിലാണെങ്കില്‍ മാത്രമേ മരങ്ങള്‍ മുറിച്ച്‌ നീക്കം ചെയ്യാൻ കഴിയൂ, ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച സമിതികളാണ്. സമിതിയുടെ തീരുമാനമില്ലാതെ പാതയോരത്തുള്ള മരങ്ങള്‍ മുറിച്ച്‌ നീക്കം ചെയ്യാൻ പാടില്ല. ഇതിനായി സംസ്ഥാന സർക്കാർ ആവശ്യമായ ഉത്തരവ് പുറപ്പെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Post a Comment

0 Comments