
കെഎസ്യു നെയ്യാര്‍ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിനെത്തിനെതിരെ കുറ്റപ്പെടുത്തലുകളുമായി കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണസമിതി. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്ട്യമാണെന്നും കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ജമ്പോ കമ്മിറ്റികള്‍ പൊളിച്ചെഴുതണമെന്നും അന്വേഷണസമിതി ശുപാര്‍ശ ചെയ്യുന്നു. കൂട്ടത്തല്ലില്‍ പ്രവർത്തകരിൽ ഒരാളുടെ ഞരമ്പ് അറ്റുപോയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഘടനാ കാര്യങ്ങളിൽ നേതൃത്വത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി എന്നിവരാണ് അന്വേഷണം നടത്തിയത്. നസീർ നെയ്യാറിലെ ക്യാംപിൽ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ച് തെളിവെടുപ്പു നടത്തി.
അതേ സമയം, കെഎസ്‌യു തെക്കൻ മേഖലാ നേതൃത്വ പരിശീലന ക്യാംപിലായിരുന്നു സംഘടനയ്ക്കു നാണക്കേടുണ്ടാക്കിയ കൂട്ടത്തല്ല്. ക്യാംപ് അംഗങ്ങൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ 2 പേർക്കു പരുക്കേറ്റിരുന്നു. അഡ്മിനെച്ചൊല്ലി പ്രാദേശിക വാട്സാപ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് സംഘർഷത്തിനു കാരണമെന്നും ക്യാംപിൽ ഗുരുതര അച്ചടക്കലംഘനം നടന്നെന്നും സംഭവത്തെക്കുറിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.
നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ 3 ദിവസമായി നടന്ന ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയാണ് സംഘർഷം ഉടലെടുത്തത്. പത്തരയോടെ ഡിജെ പാർട്ടിയുടെ ഭാഗമായി നാടൻ പാട്ട് നടക്കവേ, പ്രവർത്തകർ നൃത്തം ചെയ്യുന്നതിനിടെ അഭിജിത്തും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അൽ അമീനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ക്യാംപ് അംഗങ്ങൾ ചേരിതിരിഞ്ഞു തമ്മിലടിച്ചു. സംഘർഷത്തിനിടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനാല ചില്ല് കൈ കൊണ്ട് ഇടിച്ചു തകർത്തതിനെ തുടർന്നാണ് സുജിത്തിന് പരുക്കേറ്റത്. ക്യാംപ് അംഗങ്ങളിൽ പലരും മദ്യപിച്ചിരുന്നതായി ഇരു വിഭാഗവും ആരോപിച്ചു. ക്യാംപ് നടത്തുന്ന കാര്യം കെപിസിസിയുമായി ആലോചിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ക്യാംപ് ഡയറക്ടറെ നിയോഗിക്കുമായിരുന്നു. കെപിസിസി പ്രസിഡന്റിനെ ക്യാംപിലേക്ക് ക്ഷണിച്ചുമില്ല.
0 Comments