banner

അഷ്ടമുടിയിലെ അംഗനവാടി ടീച്ചർക്ക് ദേശീയ പുരസ്കാരം!, ശൈശവ വിവാഹത്തെ എതിർത്തതോടെ വധഭീഷണി പോലും നേരിടേണ്ടി വന്നു, ജുബൈദത്തിൻ്റെ നിസ്വാർത്ഥ സാമൂഹ്യ സേവനങ്ങൾക്ക് ഒടുവിൽ അംഗീകാരം


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്ത് അഷ്ടമുടി പതിനഞ്ചാം വാർഡിലെ അംഗനവാടി വർക്കർക്ക് ദേശീയ പുരസ്കാരം. ഭാരത് രത്ന ഡോ.ബി.ആർ അംബേദ്കറിൻ്റെ പേരിലുള്ള പുരസ്കാരം അംഗനവാടി വർക്കറായ ജുബൈദത്ത് ബീവി പുതുച്ചേരി നിയമസഭാ സ്പീക്കർ എംബലം ആർ.സെൽവത്തിൽ നിന്നും ഏറ്റുവാങ്ങി. പോണ്ടിച്ചേരിയിൽ ജുൺ 23-നാണ് അവാർഡ് സമ്മാനിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ - ജീവകാരുണ്യ - ഭിന്നശേഷിക്കാരുടെ ജീവിതം പരിപോഷിപ്പിക്കുന്നതിനായുള്ള സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പകരം വെയ്ക്കാനില്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

2011-ൽ മണലിക്കട വാർഡിൽ അംഗനവാടി വർക്കറായി പ്രവർത്തിച്ചു കൊണ്ടാണ് ജുബൈദത്ത് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നാലോളം അംഗനവാടികളിൽ സേവനം ചെയ്യുകയും നിലവിൽ അഷ്ടമുടി 60 -ആം നമ്പർ അംഗനവാടിയിൽ വർക്കറായി പ്രവർത്തിച്ചു വരികയുമാണ് ജുബൈദത്ത്. 

സാമൂഹിക രംഗത്തെ ജീവിതത്തിനിടെ അഷ്ടമുടിയിൽ നടന്ന ശൈശവ വിവാഹത്തെ എതിർക്കുകയും ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് നിയമവിരുദ്ധ വിവാഹത്തിൽ പിന്തിരിപ്പിക്കുകയും ചെയ്ത ജുബൈദത്തിൻ്റെ പ്രവൃത്തിയെ പ്രദേശവാസികൾ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ഈ സംഭവത്തിൽ ഇവർക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിരുന്നതായും എങ്കിലും അതിനെ അതിജീവിച്ച് ഈ പ്രവർത്തനങ്ങളെ അവർ തുടർച്ചയായി എതിർത്തിരുന്നതായും പ്രദേശവാസികൾ ഓർക്കുന്നു.

Post a Comment

0 Comments