
ഇടുക്കി : പൊതുപ്രവർത്തകയുടെ പേരില്‍ വ്യാജ ഇൻസ്റ്റഗ്രാം ഉണ്ടാക്കി അശ്ലീല പരാമർശം നടത്തിയ കേസില്‍ ഡിവൈെഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കാൻ നിർദേശം. രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നല്‍കി. ഇടുക്കി കുമളി സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ രാജേഷ് രാജുവിനെതിരെയാണ് പരാതി. പൊതു പ്രവർത്തകയുടെ ഭർത്താവ് നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.
പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടില്‍ നിന്നും പരാതി വിഷയത്തില്‍ പൊലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2023 സെപ്റ്റംബറില്‍ ഇടുക്കി സൈബർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ സൈബർ സെല്ലില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവില്‍ നിന്നും തെളിവുകള്‍ പൊലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.
0 Comments