banner

കൊല്ലത്ത് വോട്ടെണ്ണല്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്!, ജില്ലയിൽ വിവിധയിടങ്ങിൽ ഗതാഗത നിയന്ത്രണം, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

Published from Blogger Prime Android App

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എപ്രില്‍ 26ന് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 4) നടത്തുന്ന കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇവിഎം മെഷീനുകളും പോസ്റ്റല്‍ ബാലറ്റുകളും വൊട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌ട്രോംഗ് റൂമുകളില്‍ പോലീസ് ബന്തവസ്സിലാണ്. അവ രാവിലെ ഏഴിന് പുറത്തെടുക്കും. വോട്ടെണ്ണല്‍ പ്രക്രിയയുടെ നിരീക്ഷണത്തിനായി 2 നിരീക്ഷകരാണുള്ളത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴു നിയമസഭാ സെഗ്മന്റുകളിലേയും വോട്ടെണ്ണല്‍, തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഏഴു ഇ വി എം കൗണ്ടിങ്ങ് ഹാളുകളില്‍ രാവിലെ 8.00 മണി മുതലാണ്.  പോസ്റ്റല്‍ ബാലറ്റുകള്‍, വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഹാളില്‍ എണ്ണും. ഇ വി എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുളളതാണ്. പരമാവധി 14 റൗണ്ടില്‍ ഇ വി എം കൗണ്ടിങ്ങ് പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചിത മണിക്കൂര്‍ വരെ  ആര്‍ ഒ യ്ക്ക് ലഭിച്ച എല്ലാ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. എട്ടു മണിക്കാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത്. തുടര്‍ന്ന് 8.30ന് ഇ വി എമ്മുകളിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിനായി 1300-ല്‍ പരം ഉദ്യോഗസ്ഥരുണ്ട്.  വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  വോട്ടെണ്ണല്‍ ഏജന്റുമാരെ നിയമിച്ചു.  ഇ വി എം കൗണ്ടിങ്ങിന് ശേഷം ഒരോ നിയമസഭാ സെഗ്മെന്റുകളിലേയും. നറുക്കിട്ടെടുത്ത അഞ്ച് പോളിങ്ങ് സ്റ്റേഷനുകളിലെ വി വി പാറ്റ് സ്‌ളിപ്പുകളും പ്രത്യേകം എണ്ണും.

സുരക്ഷാ ആവശ്യത്തിനായി ത്രീ ടയര്‍ കോര്‍ഡനിംഗ് സിസ്റ്റം. ഔട്ടര്‍  കോര്‍ഡനില്‍ ഐഡന്റിറ്റി പരിശോധിക്കാന്‍ ലോക്കല്‍ പോലീസിനോപ്പം ഒരു മജിസ്‌ട്രേറ്റ്. കൗണ്ടിംഗ് പരിസരം/കാമ്പസിന് ചുറ്റുമുള്ള 100 മീറ്റര്‍ ചുറ്റളവില്‍ നിന്ന് സുരക്ഷാവലയത്തിന്റെ ഒന്നാംനിര ആരംഭിക്കും. അത് കാല്‍നട മേഖലയായി വേര്‍തിരിക്കും. ഈ പരിധിക്കുള്ളില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ അതിര്‍ത്തിയില്‍ കൃത്യമായ ബാരിക്കേഡിംഗ് ഉണ്ടാകും.സ്ഥാനാര്‍ത്ഥികളുടെ/കൗണ്ടിംഗ് ഏജന്റമാരുടെയും കൗണ്ടിംഗ് ഓഫീസര്‍മാരുടെയും തിരിച്ചറിയല്‍ ഒന്നാം നിരയില്‍ പരിശോധിക്കും  ഇ  സി ഐ യുടെ യഥാവിധി ഇഷ്യൂ ചെയ്ത അധികാരപത്രമോ ബന്ധപ്പെട്ട ഡിഇഓ/ആര്‍ ഒ നല്‍കിയ ഫോട്ടോ ഐഡികാര്‍ഡോ അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകന്‍ യഥാവിധി പ്രദര്‍ശിപ്പിക്കുന്ന മീഡിയ പാസോ ഇല്ലാത്ത  ഒരു വ്യക്തിയെയും സുരക്ഷാ വലയത്തിന്റെ  ഒന്നാം നിര കടന്നുപോകാന്‍ അനുവദിക്കില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും  പ്രവേശനം നിയന്ത്രിക്കാനും പ്രവേശന കവാടത്തില്‍ ഒരു എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുണ്ട്.  രണ്ടാം നിരയും മിഡില്‍ കോര്‍ഡനും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഗേറ്റിന് സമീപമാണ്. ചുമതല സംസ്ഥാന സായുധ പോലീസിനാണ്.  രണ്ടാമത്തെ കോര്‍ഡനിലേക്ക് വ്യക്തികളുടെ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് തീപ്പെട്ടി, ആയുധങ്ങള്‍, മറ്റ് കത്തുന്ന വസ്തുക്കള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ത്രീകളെ പരിശോധിക്കുക. മൊബൈല്‍/ഐ പാഡ്, ലാപ്‌ടോപ്പ് എന്നിവയും ഇലക്ട്രോണിക് ഉപകരണങ്ങളോ ഏതെങ്കിലും റെക്കോര്‍ഡിംഗ്  ഉപകരണങ്ങളോ  ഉള്ളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല. അത്തരം എല്ലാ ഇനങ്ങളും മിഡിയ റൂമില്‍/ പബ്ലിക് കമ്മ്യൂണിക്കേഷന്‍ റൂമില്‍ സൂക്ഷിക്കേണ്ടതാണ്.   മൊബൈല്‍ ഫോണുകളോ മറ്റോ ആശയവിനിമയ ഉപകരണങ്ങളോ നിയുക്ത മുറികളില്‍ നിന്ന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മൂന്നാം നിരയും ഇന്നര്‍ കോര്‍ഡനില്‍ കൗണ്ടിംഗ് ഹാളിന്റെ വാതില്‍ക്കലാണ്. കേന്ദ്ര സായുധ പോലീസ് സേന ആണ് ഇത് നിയന്ത്രിക്കുക. കൗണ്ടിംഗ് ഹാളിനുള്ളില്‍ മൊബൈല്‍ ഫോണുകളും മറ്റ് നിരോധിത വസ്തക്കളും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഘട്ടത്തിലും കൃത്യമായ പരിശോധനാ ക്രമീകരണങ്ങളുണ്ട്.

ഔദ്യോഗിക റെക്കോര്‍ഡിംഗിനായി ഔദ്യോഗിക വീഡിയോ ക്യാമറ ഒഴികെയുള്ള സ്റ്റില്‍ അല്ലെങ്കില്‍ വീഡിയോ ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ അനുവദനീയമല്ല.  ഇ സി ഐ നല്‍കിയ മീഡിയ പാസ് കൈവശം വച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റാന്‍ഡ് ഇല്ലാതെ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഉപയോഗിക്കാം. മാധ്യമപ്രവര്‍ത്തകര്‍ കൈയ്യില്‍പിടിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഓഡിയോ-വിഷ്വല്‍ കവറേജ് എടുക്കുമ്പോള്‍, ഒരു വ്യക്തിഗത  സി യു/ വിവിപാറ്റ് അല്ലെങ്കില്‍ ബാലറ്റ് പേപ്പറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള യഥാര്‍ത്ഥ വോട്ടുകള്‍ ഒരു കാരണവശാലും ഫോട്ടോയെടുക്കുന്നതിനോ ഓഡിയോ- വിഷല്‍ കവറേജില്‍ ഉള്‍പ്പെടുത്തുന്നതിനോ അനുവദിക്കില്ല. കൃത്യമായ ഇടവേളകളില്‍ ചെറിയ സമയത്തേക്ക് മാത്രം കൗണ്ടിംഗ് ഹാളുകള്‍ സന്ദര്‍ശിക്കുന്നതിന്, ചെറിയ സംഖ്യകളായി മീഡിയ ഗ്രൂപ്പുകളെ മാത്രമേ അനുവദിക്കൂ.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ്, ഹാജരായ എല്ലാവരുടെയും വിവരങ്ങള്‍ക്കായും അവരുടെ ഭാഗത്തുനിന്നുള്ള അനുസരണത്തിനായും രഹസ്യസ്വഭാവം നിലനിര്‍ത്തുന്നത് സംബന്ധിച്ച ആര്‍.പി. ആക്റ്റ്, 1951 ലെ സെക്ഷന്‍ 128, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റൂള്‍ 54 എന്നിവയുടെ വ്യവസ്ഥകള്‍ റിട്ടേണിംഗ് ഓഫീസര്‍ വായിച്ച് വിശദീകരിക്കും. വോട്ടെണ്ണല്‍ ഹാളിനുള്ളിലെ ഓരോ വ്യക്തിയും വോട്ടിന്റെ രഹസ്യം നിലനിര്‍ത്താനും പരിപാലിക്കാനും സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തക്കണം. അത്തരം രഹസ്യം ലംഘിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വിവരവും ആരുമായും ആശയവിനിമയം നടത്താന്‍ പാടില്ല. റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കുകയും അനുസരിക്കുകയും വേണം. ഇക്കാര്യത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 3 മാസം വരെ നീണ്ടുനില്‍ക്കുന്ന തടവ് ശിക്ഷയ്ക്ക് വിധേയമാണ് അല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ (ജനപ്രാതിനിധ്യ നിയമത്തിന്റെ 1951-ലെ വകുപ്പ് 128), കൗണ്ടിങ്ങ് പ്രക്രിയയ്ക്കിടയില്‍ കൗണ്ടിംഗ് ഏജന്റിനെയും മറ്റുള്ളവരെയും കൗണ്ടിംഗിന് പുറത്ത് പോകാന്‍ അനുവദിക്കില്ല. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം അവര്‍ക്ക് പുറത്ത് പോകാം.വോട്ടെണ്ണലിന് ശേഷം വോട്ടിങ്ങ് മെഷിനുകളും അനുബന്ധരേഖകളും ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രഷറി സ്‌ട്രോങ്ങ് റൂമുകളിലും വെയര്‍ ഹൗസിലും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം ഓരോ റൗണ്ടിനും പ്രസിദ്ധപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് ഡിസ്പ്‌ളേ ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

 ഗതാഗത നിയന്ത്രണം

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് താഴെപറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കുന്ന കൊല്ലം ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ഭാഗമായി ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ (ഫാത്തിമാ റോഡ്) വോട്ടെണ്ണല്‍ ദിവസം ഇന്ന് ( ജൂണ്‍ 4) രാവിലെ അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.
 
പൊതു ജനങ്ങള്‍ക്കുള്ള നിയന്ത്രണം

പൊതു വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കഴ്‌സണ്‍ റോഡിലൂടെ (മെയിന്‍ റോഡ്) ലക്ഷ്മിനട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
 
കൗണ്ടിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍

വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്‌സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്സിയം സ്‌ക്കൂളിന്റെ പുറക് വശം ഗേറ്റ് വഴി ട്രിനിറ്റി സ്‌കൂള്‍ മൈതാനത്തോ റ്റി.ഡി റോഡിന്റെ വശങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്ത് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം.
 
കൗണ്ടിംഗ് ഏജന്റ്

കൗണ്ടിംഗ് സെന്ററിലേയ്ക്ക് എത്തിച്ചേരുന്ന അംഗീകൃത ഏജന്റുമാര്‍ ലക്ഷ്മിനടവഴി വന്ന് ഫാത്തിമാ റോഡില്‍ കടന്ന് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം. കൗണ്ടിംഗ് ഏജന്റുമാരുടെ വാഹനങ്ങള്‍ ലക്ഷ്മിനട ആല്‍ത്തറമൂട് റോഡില്‍ ലഭ്യമായ സ്ഥലത്തോ, വാടി പുകയില പണ്ടകശാല റോഡിലോ പാര്‍ക്ക് ചെയ്യണം എന്നും വരണാധികാരി അറിയിച്ചു.

നിരീക്ഷകര്‍ ചുമതലയേറ്റു

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷണത്തിനായി നിരീക്ഷകര്‍ ചുമതലയേറ്റു. കൊല്ലം ,ഇരവിപുരം, ചാത്തന്നൂര്‍ മണ്ഢലങ്ങളുടെ നിരീക്ഷകനായി അരവിന്ദ് പാല്‍സിങ് സന്ധുവും (ഫോണ്‍ -9530512211) പുനലൂര്‍, ചടയമംഗലം, കുണ്ടറ, ചവറ നിയോജകമണ്ഡലങ്ങളുടെ നിരീക്ഷകനായി അസിം സാഹയുമാണ് (ഫോണ്‍ -9436472586) ചുമതലയേറ്റത്;  nodalkob@gmail.com. ക്യാമ്പ് ഓഫീസ് -പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസ് ,ചിന്നക്കട.

Post a Comment

0 Comments