
ഇൻഷാദ് സജീവ്
കൊല്ലം : കൊല്ലം ബാറിലെ അഭിഭാഷകനും മുൻ സി.പി.ഐ പ്രവർത്തകനുമായിരുന്ന തൃക്കരുവ സ്റ്റേഡിയം വാർഡ് അറഫയിൽ എ.സലീം ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊല്ലം നാണി ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി ബണ്ടി സഞ്ജയ്‌കുമാറിൽ നിന്നാണ് സലീം ബിജെപിയിലേക്ക് അംഗത്വം സ്വീകരിച്ചത്. നിലവിലെ സർക്കാരിലെ വിശ്വാസ്യത പൊതുസമൂഹത്തിന് നഷ്ടമായതായും ഇടതുപക്ഷ ആശയത്തിന് കേരളത്തിൽ മൂല്യച്യുതി ഉണ്ടായതായും ഇക്കാരണങ്ങളാണ് തന്നെ ബിജെപിയിലേക്ക് നയിച്ചതെന്നും സലീം പ്രതികരിച്ചു. ബിജെപി ദക്ഷിണ മേഖല അദ്ധ്യക്ഷന്‍ കെ.സോമന്‍, ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മറ്റ് ജില്ലയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ സംബന്ധിച്ച വേദിയിലാണ് സലിം ബിജെപി അംഗത്വം സ്വീകരിച്ചത്.
അതേസമയം, സലീമിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ബിജെപിയുടെ തൃക്കരുവ ഏരിയ പ്രസിഡൻറ് അജയൻ മകരവിക്കിൻ്റെയും തൃക്കടവൂർ മണ്ഡലം സെക്രട്ടറി സാംരാജ്, പ്രാദേശിക നേതാക്കളായ രാധാകൃഷ്ണൻ, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം സുജിത്ത്, അനിൽ പ്രഭ തുടങ്ങിയവരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലൂടെയാണ്. ബിജെപിയെ മുസ്ലീങ്ങൾക്കെതിരെ നിൽക്കുന്ന ശക്തിയായി ചിലർ ചിത്രീകരിക്കുന്നുണ്ട് എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്. ഈ സത്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ആയതിനാലാണ് സലീമിനെ പോലെയുള്ളവരെ പാർട്ടിയിലേക്ക് ക്ഷണിക്കാൻ കഴിയുന്നതെന്ന് അജയൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും എല്ലാവരെയും ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. നിലവിൽ തൃക്കരുവയിൽ ആയിരത്തിലധികം പേർ ബിജെപിയിലേക്ക് മെമ്പർഷിപ്പ് സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
0 Comments