banner

കേരളത്തിലാകെ പ്രതിഷേധം വ്യാപിപ്പിക്കാൻ ആശമാര്‍: പ്രതിഷേധിക്കുക ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി; മേയ് 5 മുതൽ ജൂണ്‍ 17 വരെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ


തിരുവനന്തപുരം : സമരം ശക്തമാക്കാൻ ഒരുങ്ങി ആശമാർ. കാസർകോട് മുതല്‍ തിരുവനന്തപുരം വരെ മേയ് 5 മുതൽ ജൂണ്‍ 17 വരെ ആശമാർ രാപ്പകല്‍ സമരയാത്ര നടത്തുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

സെക്രട്ടേറിയറ്റിന് മുമ്ബില്‍ കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രാപ്പകല്‍ സമരം 71 ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാര സമരം 33 ദിവസമായി തുടരുന്നുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സർക്കാർ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് ആശമാർ പറയുന്നു. ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമരക്കാരോട് സ്വീകരിക്കുന്നത്. 

പൊതുസമൂഹം ഒന്നടങ്കം ആശസമരത്തെ പിന്തുണച്ചിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ആശമാർ കുറ്റപ്പെടുത്തി.   സർക്കാരിന് മുതലാളിത്ത താത്പര്യം മാത്രമാണെന്നും സമരങ്ങളോട് പുലർത്തുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനം ജനാധിപത്യവ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നും ആശമാർ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്ബിലെ രാപ്പകല്‍ അതിജീവന സമരത്തോടൊപ്പം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപ്പകല്‍ സമരയാത്ര ആരംഭിക്കുന്നതായും ആശമാർ അറിയിച്ചു.

Post a Comment

0 Comments