banner

കൊല്ലത്ത് ലഹരിമരുന്നുമായി യുവാക്കൾ പോലീസ് പിടിയിലായി; പിടിയിലായത് അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ 26-കാരനും 30കാരനായ കൊല്ലം കടപ്പാക്കട സ്വദേശിയും; പിടികൂടിയത് 34 ഗ്രാം രാസലഹരി


കൊല്ലം : പരവൂരിൽ ലഹരിമരുന്ന് കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി ഗിരീഷ് (26), കടപ്പാക്കട വൃന്ദാവൻ നഗറിൽ നിന്നുള്ള 'അമ്പു' എന്ന് വിളിക്കപ്പെടുന്ന രാഹുൽ (30) എന്നിവരാണ് 34 ഗ്രാം എം.ഡി.എം.എയുമായി പരവൂർ പോലീസിൻ്റെ പിടിയിലായത്. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് രാസ ലഹരിമരുന്നുമായി ഒരു യുവാവ് പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗിരീഷുമായുള്ള ചാറ്റുകൾ പോലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഗിരീഷ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ ബെംഗളൂരുവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചു. 

ഗിരീഷ് ട്രെയിൻ മാർഗം കേരളത്തിലേക്ക് മടങ്ങുന്നതായി സൈബർ സെല്ലിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കർശന പരിശോധന നടത്തി. എന്നാൽ പോലീസ് പരിശോധന ഭയന്ന് ഗിരീഷ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാതെ പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പരവൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രാഹുലിന് വേണ്ടിയാണ് ഗിരീഷ് ലഹരി എത്തിച്ചതെന്ന് പോലീസിനോട് മൊഴി നൽകി. തുടർ അന്വേഷണത്തിൽ രാഹുലിന്റെ പങ്കാളിത്തവും വെളിവായി. ഇതോടെ ഇയാളെയും പോലീസ് പിടികൂടി. ഇരുവരും ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments