banner

അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഇനി ഹൈടെക്ക്: 2 കോടിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച; ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ ഇടപെടലുകൾക്ക് നന്ദി പറഞ്ഞ് നാട്



അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2 കോടി രൂപ ചിലവിൽ നിർമ്മിച്ച അത്യാധുനിക സ്കൂൾ കെട്ടിടം ജൂൺ 12 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മ നിർവഹിക്കുക. 7000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ഈ കെട്ടിടത്തിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. അഷ്ടമുടി സ്കൂളിന് ഒരു പുതിയ കെട്ടിടം വേണമെന്നത് വർഷങ്ങളായി നാടിൻ്റെ സ്വപ്നം കൂടിയായിരുന്നു. ഗ്രാമീണ മേഖലയിലെ ആദ്യത്തെ ഹൈടെക് സ്കൂളായി മാറാൻ സാധ്യതയുള്ള ഈ കെട്ടിടം പൂർത്തിയാകുന്നതോടെ നാടിൻ്റെയും നാട്ടുകാരുടെയും സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. 

സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പ്ലാൻ ഫണ്ടിൽ നിന്നാണ് 2 കോടി രൂപയുടെ നിർമ്മാണത്തിന് അനുമതി ലഭിച്ചത്. അഞ്ഞൂറ് ചതുരശ്ര അടി വീതം വിസ്തീർണമുള്ള എട്ട് ക്ലാസ് മുറികൾ, ഒരു സ്റ്റോർ റൂം, ഒരു ഓഫീസ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന പരിപാടിയിൽ എം മുകേഷ് എംഎൽഎ അധ്യക്ഷനാവും. കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഗോപൻ, ജില്ലാ പഞ്ചായത്തംഗം ബി ജയന്തി തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം, 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ചിലവഴിച്ചാണ് സ്കൂളിൻറെ മുറ്റം ഇൻറർലോക്ക് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തിയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. നേരത്തെ എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും കാലതാമസം ഉണ്ടാകുമെന്ന സ്ഥിതി വന്നതോടെയാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് മുറ്റം ഇൻ്റർലോക്ക് ചെയ്യാൻ തീരുമാനമായത്. മണ്ണിട്ട് നികത്തിയെടുത്ത മുറ്റം ഇൻറർലോക്ക് ചെയ്തില്ലെങ്കിൽ മഴയത്ത് ചെളിയാകാൻ സാധ്യതയുണ്ട്, ഇത് മുന്നിൽകണ്ടാണ് നീക്കം. മാത്രമല്ല മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. ഈ ഘട്ടത്തിൽ സ്കൂളിന് ഒരു കുറവും ഉണ്ടാകരുതെന്നാണ് അധികൃതരുടെ തീരുമാനം.

Post a Comment

0 Comments