Iklan

Iklan

,

Iklan

Video

ഉൾക്കടലിൽ തീപിടിച്ചത് വാൻഹായ് 503 കപ്പലിന്; കപ്പലിൽ തീപിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ, തുടർച്ചയായ പൊട്ടിത്തെറികൾ ആശങ്ക; 20-ലധികം കണ്ടെയ്നറുകൾ കടലിലേക്ക് തെറിച്ചു വീണു; കടലിൽ ചാടിയത് 18 ജീവനക്കാർ; വീഡിയോ കാണാം

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T11:48:44Z

കോഴിക്കോട് : വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചതിനെ തുടർന്ന് 20-ലധികം കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്.

ബേപ്പൂരിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് അപകടത്തിൽപെട്ട കപ്പൽ. വലിയ തീപിടിത്തമാണ് ഉണ്ടായതെന്ന് നേവി വൃത്തങ്ങൾ അറിയിച്ചു. തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ ഇതുവരെയും വിജയിച്ചിട്ടില്ല. തീപിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ കപ്പലിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

കപ്പലിൽ പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു തീപിടുത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടിയെ്കിലും ഇവർ രക്ഷപ്പെട്ടു. നിലവിൽ ഇവർ രക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാർ ഉണ്ട്. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണെന്നാണ് പുറത്തു വരുന്ന മറ്റൊരു വിവരം. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. 20 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപെട്ടത്.

കോസ്റ്റ് ഗാർഡിന്റെ 3 കപ്പലുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽനിന്ന് ഒരു കപ്പലുമാണ് നിലവിൽ അപകട സ്ഥലത്തേക്ക് പോയത്. ഡോണിയർ വിമാനവും ഇവിടെ നീരീക്ഷണം നടത്തുന്നുണ്ട്. നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്കെത്തി.

270 മീറ്റർ നീളമുണ്ട് അപകടത്തിൽപെട്ട കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളെന്ന് സൂചന.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents