ജയ്പൂർ : ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് നിലവിൽ പൊലീസ് അന്വേഷിക്കുന്നത്. ജയ്പൂരിലെ ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായത്.
നാൽപ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് നാലര കോടി രൂപയാണ് യുവതി തട്ടിയെടുത്തതെന്നാണ് പരാതി. 110 അക്കൗണ്ടുകളിൽ നിന്നായാണ് സാക്ഷി പണം അടിച്ചുമാറ്റിയത്. തട്ടിപ്പിന് സാക്ഷിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഈ വർഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിൻറെ രാജസ്ഥാനിലെ കോട്ടയിൽ ഡിസിഎം ബ്രാഞ്ചിലെ മാനേജർ തരുൺ ആണ് യുവതിയുടെ തട്ടിപ്പ് ഉദ്യോഗ്നഗർ പൊലീസിനെ അറിയിച്ചത്.
2020 -23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ ഇടപാടുകാരുടെ അക്കൌണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ പരാതി. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളിൽ നിന്നാണ് അവരറിയാതെ തന്നെ സാക്ഷി ഇത്രയും പണം പിൻവലിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിൻറെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അനുസരിച്ച് സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഇക്കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗർ സിഐ ജിതേന്ദ്ര സിങ് പറഞ്ഞു.
സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് 2020 നും 2023 നും ഇടയിൽ 110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ പിൻവലിച്ചെന്നും ഈ തുക ഓഹരി വിപണിയിൽ നിക്ഷേപിച്ചതായും കണ്ടെത്തി. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെ തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കാൻ ഉദ്യോഗസ്ഥയ്ക്ക് സാധിച്ചില്ല.
തന്റെ എഫ്ഡിയെ പറ്റി അന്വേഷിക്കാൻ ഒരു ഉപഭോക്താവ് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പണം പിൻവലിക്കുമ്പോൾ സന്ദേശം വരാതിരിക്കാൻ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റിയിരുന്നു.
0 Comments