banner

തൃക്കരുവ - മണലിക്കട വഴി ബസ് സർവീസിനായി ആവശ്യം ശക്തമാകുന്നു; പഞ്ചായത്ത് ഗ്രാമവണ്ടി സർവ്വീസ് ആരംഭിക്കണമെന്ന് നാട്ടുകാർ


അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ പ്രദേശമായ മണലിക്കട വഴി അഞ്ചാലുംമൂട്-കൊല്ലം റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ അഷ്ടജലറാണി ദേവാലയവും ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയും ഇവിടെയാണുള്ളത്. എന്നിട്ടും ബസ് യാത്രക്കായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ കാഞ്ഞാവെളിയിലോ തൃക്കരുവ പഞ്ചായത്ത് ഓഫീസിനു മുന്നിലോ ദീർഘദൂരം നടന്ന് എത്തേണ്ട സ്ഥിതിയാണ്. പകൽ പ്രശ്നമില്ലെങ്കിലും രാത്രിയായാൽ വലയുന്നത് സ്ത്രീകളാണ്. 

മണലിക്കട വഴി ബസ് സർവീസ് ആരംഭിക്കുന്നതിനായി കെഎസ്ആർടിസി റൂട്ട് പരിശോധന വർഷങ്ങൾക്കു മുൻപേ തന്നെ നടത്തിയിരുന്നതായും സർവീസ് ആരംഭിക്കാൻ അധികൃതർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. അഷ്ടമുടിയിൽനിന്ന് തൃക്കരുവ പഞ്ചായത്ത് ഓഫീസ്, മണലിക്കട, കാഞ്ഞാവെളി വഴി കൊല്ലത്തേക്ക് കെഎസ്ആർടിസി അല്ലെങ്കിൽ സ്വകാര്യ ബസ് സർവീസ് അടിയന്തരമായി ആരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

ഇതിന് സാധിച്ചില്ലെങ്കിൽ പ്രദേശവാസികൾക്ക് പ്രയോജനം ലഭിക്കുന്നതിനായി കെഎസ്ആർടിസിയുടെ ഒരു ബസ് ‘ഗ്രാമവണ്ടി’ ആയി പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതിനായി ഒരു ലക്ഷം രൂപ മുൻകൂറായി കെട്ടിവെച്ച് മൂന്നു വർഷത്തേക്ക് കരാർ ഒപ്പിടണമെന്നാണ് വിവരം. കരാർ കാലാവധിക്കുള്ളിൽ ബസിന്റെ പുറത്ത് വശങ്ങളിലും അകത്ത് ടിവി സ്ക്രീനിലും പരസ്യം ചെയ്ത് വരുമാനവും പഞ്ചായത്തിന് നേടാം. ഈ പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Post a Comment

0 Comments