banner

യുദ്ധത്തെ തുടർന്ന് ‘വ്യക്തിപരമായ നഷ്ടമുണ്ടായി’...!, മകന്റെ വിവാഹം വരെ രണ്ടുതവണ മാറ്റിവെച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹു; പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങൾ

ടെൽഅവീവ് : ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മകന്റെ വിവാഹം നീണ്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ് ഉയരുന്നത്.

‘നിരവധിപേർ കൊല്ലപ്പെട്ടു. ഉറ്റവരുടെ വേർപാടിലാണ് കുടുംബം. വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നാമൊക്കെയും കടന്നുപോകുന്നത്. തന്റെ കുടുംബവും അതിൽ നിന്ന് വ്യത്യസ്തമല്ല. മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് എന്റെ മകൻ അവ്നറിന്റെ വിവാഹം മാറ്റിവെക്കുന്നത്.’- നെതന്യാഹു പറഞ്ഞു. ഇറാൻ സൊറോക ആശുപത്രി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദുരിതത്തേക്കാളേറെ സ്വന്തം പ്രതിച്ഛായയ്ക്കാണ് നെതന്യാഹു പ്രാധാന്യം നൽകുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അവ്‌നെറിന്റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹം നവംബറിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. സംഘർഷം രൂക്ഷമായഘട്ടത്തിൽ രണ്ടാം വട്ടവും വിവാഹം മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വ്യക്തിപരമായ നഷ്ടവുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ പരാമർശം.

സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് നെതന്യാഹുവിന്റെ മകന്റെ വിവാഹം രണ്ടാവട്ടവും മാറ്റിവെച്ചത്. ഇത് രാജ്യത്ത് വേണ്ടി താൻ ചെയ്ത ത്യാഗമാണെന്നും മകന്റെ പ്രതിശ്രുതവധുവിന് ഖേദമുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഈ നിമിഷങ്ങളിലും പതറാതെ നിൽക്കുന്ന ധീരയെന്നാണ് ഭാര്യയെ നെതന്യാഹു വിശേഷിപ്പിച്ചത്.

Post a Comment

0 Comments