കൊല്ലം : 'മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്' പദ്ധതിയുടെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ നാല് നഗരങ്ങളിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ ഒരുങ്ങുന്നു. തിരുവനന്തപുരത്ത് ശംഖുമുഖം, എറണാകുളത്ത് പനമ്പിള്ളി നഗർ, മലപ്പുറത്ത് കോട്ടക്കുന്ന്, കോഴിക്കോട്ട് ബീച്ച് എന്നിവിടങ്ങളിലാണ് ഒരു കോടി രൂപ ചെലവിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കുന്നത്. വൃത്തിയും ശുചിത്വവും ഉറപ്പാക്കി പ്രാദേശിക ഭക്ഷണവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്ന മാതൃകാ പദ്ധതിയാണിതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അവകാശപ്പെട്ടു.
എന്നാൽ, ഈ പദ്ധതിയിൽ കൊല്ലം ജില്ലയെ പൂർണമായും ഒഴിവാക്കിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബീച്ച് ടൂറിസത്തിന് പ്രസിദ്ധമായ കൊല്ലം ബീച്ച്, ശംഖുമുഖത്തിനോ കോഴിക്കോടിനോ ഒട്ടും കുറവല്ലാത്ത ഒരു കേന്ദ്രമാണ്. എന്നിട്ടും, ഈ പദ്ധതിയിൽ കൊല്ലത്തിന് പരിഗണന ലഭിക്കാത്തത് ജില്ലയോടുള്ള അവഗണനയായാണ് പ്രാദേശിക ജനത വിലയിരുത്തുന്നത്. "കൊല്ലത്തിനോട് എന്താണ് ഇത്ര ഇഷ്ടക്കുറവ്? ടൂറിസം വികസനത്തിലും പദ്ധതികളിലും ജില്ല എപ്പോഴും പിന്നിലാണ്," എന്നാണ് കൊല്ലം നിവാസികളുടെ ആക്ഷേപം.
പദ്ധതി ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, തനത് ഭക്ഷണ പ്രോത്സാഹനം എന്നിവ ലക്ഷ്യമിടുന്നുണ്ടെങ്കിലും, എല്ലാ ജില്ലകൾക്കും തുല്യ പരിഗണന നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. കൊല്ലത്തിന്റെ തീരദേശ ഭക്ഷണസംസ്കാരവും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താത്തത് പദ്ധതിയുടെ സമഗ്രതയെത്തന്നെ ചോദ്യം ചെയ്യുന്നു. "ഒരു ബീച്ച് കൊല്ലത്തുമുണ്ട്, അവിടെയും ഇത്തരം ഫുഡ് സ്ട്രീറ്റുകൾ സാധ്യമാണ്. പക്ഷേ, എന്തുകൊണ്ട് കൊല്ലം വീണ്ടും അവഗണിക്കപ്പെടുന്നു?" എന്നാണ് ജനങ്ങളുടെ ചോദ്യം.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേൽനോട്ടത്തിൽ ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാർ, ശുചിത്വം, മാലിന്യ സംസ്കരണം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, കൊല്ലം പോലുള്ള പ്രധാന ജില്ലകളെ ഒഴിവാക്കിയുള്ള നടപടി സർക്കാരിന്റെ ജനകീയ വികസന ദർശനത്തിന് വെല്ലുവിളിയാണ്. ഈ അവഗണന പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
0 Comments