എറണാകുളം : സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ ആദ്യ ദിവസം തന്നെ നഷ്ടമായതിനെ തുടർന്ന് പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാത്ത സ്ഥാപനത്തിന്റെ നിലപാട് സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ജോസഫ് തന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റ് ബന്ധുക്കൾക്കുമായി 89,199 രൂപയ്ക്ക് 14 സാരികൾ വാങ്ങിയിരുന്നു. മികച്ച ഗുണമേന്മയുള്ളവയാണെന്ന് സ്ഥാപനം വിശ്വസിപ്പിച്ചതായി പരാതിക്കാരൻ പറയുന്നു. എന്നാൽ, അതിൽ 16,500 രൂപ വിലയുള്ള ഒരു സാരി ഉടുത്ത ആദ്യ ദിവസം തന്നെ കളർ നഷ്ടമായി. വിവാഹ നിശ്ചയത്തിന് പങ്കെടുക്കാൻ വാങ്ങിയ സാരിയായതിനാൽ ഇത് പരാതിക്കാരനും ഭാര്യയ്ക്കും വലിയ മാനസിക വിഷമമുണ്ടാക്കി.
സാരിയുടെ ന്യൂനത സംബന്ധിച്ച് ഇമെയിൽ വഴിയും വക്കീൽ നോട്ടീസ് അയച്ചും സ്ഥാപനത്തെ അറിയിച്ചെങ്കിലും പരിഹാരം ലഭിച്ചില്ല. തുടർന്നാണ് ജോസഫ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോടതി, സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരികെ നൽകണമെന്നും, നഷ്ടപരിഹാരത്തിനും കോടതി ചെലവിനുമായി 20,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും ഇഹാ ഡിസൈൻസിനോട് നിർദേശിച്ചു.
0 Comments