banner

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു: 110 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്; യാത്രക്കാരിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

അഹമ്മദാബാദ് : ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണ് ഗുരുതര അപകടം. 110 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്.  ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ, ഉച്ചയ്ക്ക് 1:38ന് പറന്നുയർന്ന് 625 അടി ഉയരത്തിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനത്താവള മതിലിൽ ഇടിച്ച് തീപിടിച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായി സംസ്ഥാന പൊലീസ് കൺട്രോൾ റൂം അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, എഞ്ചിനിലെ സാങ്കേതിക തകരാർ അപകടത്തിന് കാരണമായെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിമാനം പറന്നുയർന്ന ഉടൻ 'മേയ്ഡേ' സന്ദേശം അയച്ചിരുന്നെങ്കിലും, എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള കോളുകൾക്ക് പ്രതികരണം ലഭിച്ചില്ല. പൈലറ്റിന്റെ അവസാന വാക്കുകൾ "നിയന്ത്രണം നഷ്ടപ്പെട്ടു" എന്നായിരുന്നു.

വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറഞ്ഞിരുന്നു, ലണ്ടനിലേക്കുള്ള ദീർഘദൂര യാത്രയ്ക്കായി അധിക ഇന്ധനവും സ്റ്റോർ ചെയ്തിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചതായി റിപ്പോർട്ടുകൾ. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണതിനാൽ അപകടസാധ്യത കൂടുതൽ ഗുരുതരമാണ്.

പരിക്കേറ്റവരെ അലഹബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്. പൊലീസും അഗ്നിശമനസേനയും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു. മൂന്ന് എൻഡിആർഎഫ് ടീമുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്, കൂടുതൽ ടീമുകൾ അടുത്ത മണിക്കൂറുകളിൽ എത്തുമെന്നാണ് വിവരം.

മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനകൾ ഉണ്ട്. ലണ്ടനിലുള്ള മകളെ കാണാൻ പോവുകയായിരുന്നു അദ്ദേഹമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര മന്ത്രി, പൊലീസ് കമ്മീഷണർ എന്നിവരുമായി ചർച്ച നടത്തി. ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്.

വ്യോമയാന മന്ത്രി രാം മോഹൻ നായിഡു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണെന്നും എല്ലാ അടിയന്തര പ്രതികരണ ഏജൻസികളോടും ഏകോപിതമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ആവശ്യമായ വൈദ്യസഹായം അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. സംഭവസ്ഥലത്തേക്കുള്ള എല്ലാ റോഡുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments