അഞ്ചാലുംമൂട് : തൃക്കരുവയിൽ തെരുവുനായ ശല്യം പൊറുതിമുട്ടി ജനം. പ്രധാന ജംഗ്ഷനുകളിൽ കൂട്ടമായാണ് അക്രമകാരികളായ നായകളുടെ സഞ്ചാരം. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ പിറകെ ഓടുന്നതും വാഹനത്തിനു കുറുകെ ചാടി അപകടം ഉണ്ടാക്കുന്നതും പതിവു കാഴ്ചയാണ്. കുട്ടികൾ ഉൾപ്പെടെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചാൽ ഒന്നിന് പിറകെ ഒന്നായി എട്ടും പത്തും നായ്ക്കൾ വീതം ഇവർക്ക് പിറകെയും സംഘമായെത്തും. ഇങ്ങനെ പേടിച്ചും ഓടിയും വീണ് പരിക്കേൽക്കുന്നവർ കടിയേൽക്കുന്നവരേക്കാൾ കൂടുതലാണ്. നായകളുടെ പ്രജനനം നിയന്ത്രിക്കുന്ന എബിസി പദ്ധതി പഞ്ചായത്തിന് കീഴിൽ നിലച്ചതിനാൽ വന്ധീകരണവും വർഷങ്ങളായി നടക്കുന്നില്ല.
അടുത്തിടെ രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ദിവസങ്ങൾക്കു മുമ്പ് പ്രാക്കുളം കാഞ്ഞാവിളി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന് യുവതിക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഹോട്ടലുകൾ, വഴിയോര മത്സ്യകച്ചവട കേന്ദ്രങ്ങൾ, അനധികൃത അറവുശാലകൾ എന്നിവിടങ്ങളാണ് ഇപ്പോൾ തെരുവുനായ്ക്കളുടെ പ്രധാന താവളങ്ങൾ. മറ്റുള്ള പ്രദേശങ്ങളിൽ നിന്ന് നായകളെ ഇവിടേക്ക് എത്തിച്ചു തുറന്നു വിടുന്നതായും നാട്ടുകാർക്ക് സംശയമുണ്ട്. പല പ്രദേശങ്ങളിലും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾക്ക് ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. വിഷയത്തിൽ നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് പരാതി ഉന്നയിച്ചെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.
0 Comments