ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കഴുതകൾക്ക് തീപിടിച്ചവില. കഴുതയുടെ വില പാകിസ്ഥാനിൽ കുതിച്ചുയരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഒരു കഴുതക്ക് നിലവിൽ രണ്ടുലക്ഷം രൂപവരെയാണ് വില. എട്ടുവർഷം മുമ്പ് വരെ മുപ്പതിനായിരം രൂപയായിരുന്നു കഴുതയുടെ വില.
കഴുതയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരായ പാകിസ്ഥാനികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
പാകിസ്ഥാനിലെ സാധാരണക്കാരായ ചുമട്ടുതൊഴിലാളികളുടെ ആശ്രയമാണ് ഇവിടത്തെ കഴുതകൾ. രാജ്യത്തെ ഇഷ്ടിക ചൂളകൾ മുതൽ കൃഷി, അലക്കു ജോലികൾ തുടങ്ങി പല വൻ വ്യവസായങ്ങൾക്ക് വരെ കഴുതകളെ ഉപയോഗിക്കുന്നുണ്ട്.
പരുക്കൻ റോഡുകളിലൂടെ ഭാരം ചുമക്കാൻ പല പാക് ഗ്രാമങ്ങളിലും ഇന്നും കഴുതകളെയാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 1,500–2,000 രൂപ വരെയാണ് ഇത്തരത്തിൽ സാധാരണക്കാർ സമ്പാദിക്കുന്നത്.
ജോലിക്ക് വേണ്ടി മാത്രമായി 5.9 മില്യൺ കഴുതകളെ പാക്കിസ്ഥാനിൽ വളർത്തുന്നുണ്ട്. എന്നാൽ, അടുത്തിടെയായി പാകിസ്ഥാനിൽ കഴുതകൾക്ക് വൻ ഡിമാൻഡാണ്. ചൈന വലിയതോതിൽ പാകിസ്ഥാൻ കഴുതകളെ വാങ്ങുന്നതാണ് ഇവിടെ കഴുതകളുടെ വിലക്കയറ്റത്തിന് കാരണം.
കഴുതയുടെ തൊലി ഉപയോഗിച്ചുള്ള മരുന്ന് നിർമാണത്തിനാണ് ചൈന പാകിസ്ഥാൻ കഴുതകളെ വാങ്ങുന്നത്. എജിയാവോ എന്ന മരുന്ന് ക്ഷീണം അകറ്റാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും, വിളർച്ച ചികിൽസയ്ക്കുമാണ് ഉപയോഗിക്കുന്നത്.
ഏപ്രിൽ മാസത്തിൽ കഴുത ഫാമുകൾ സ്ഥാപിക്കുന്നതിനെ പറ്റി ചർച്ച ചെയ്യാൻ ചൈനീസ് പ്രതിനിധി സംഘം പാകിസ്ഥാൻ ഭക്ഷ്യസുരക്ഷാ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫാമുകളുടെ പരിചരണത്തിന് പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കുന്നതിലൂടെ . പാകിസ്ഥാൻറെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതാണ് പുതിയ ആശയം. ഈ പദ്ധതികൂടി നടപ്പിലായാൽ പാക് കഴുതകൾക്ക് ഇനിയും വിലയേറും.
0 Comments