പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഹജ്ജ് കർമം നടത്തി സൗദി അറേബ്യ. ഇത്തവണ തീർഥാടകരല്ലാതെ മറ്റാരും മക്കയിലും പ്രദേശത്തും പ്രവേശിക്കാതെ പഴുതടച്ച നിയന്ത്രണങ്ങളാണ് സൗദി സർക്കാർ ഒരുക്കിയത്.
അനധികൃതമായി ആളുകൾ പ്രദേശത്തേക്ക് എത്താത്തതിനാൽ തന്നെ അത്യാഹിതങ്ങളും ഏറെ കുറവായിരുന്നു. അനുമതി ലഭിച്ചവരിൽ അധികം ആളുകൾ പ്രദേശത്തേക്ക് എത്തുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു.
ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാതെ വന്നാൽ കടുത്ത ചൂടിൽ ആരോഗ്യം നശിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ മക്കയിലേക്ക് അനധികൃതമായി എത്തിയ എല്ലാ വാഹനങ്ങളും ഇത്തവണ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിച്ച് സൈന്യം കസ്റ്റഡിയിലെടുത്തു. ഇതോടെ തിരക്ക് നന്നേ കുറയ്ക്കാനായി.
തിരക്ക് കുറഞ്ഞത് തീർഥാടകർക്ക് ഏറെ ഗുണം ചെയ്തു. വളണ്ടിയർമാരുടെ സേവനങ്ങൾ എല്ലാവർക്കും ലഭിച്ചതിനാൽ വഴിതെറ്റി തീർഥാടകർ അലയുന്ന പ്രതിസന്ധികൾ ഉണ്ടായില്ല.
17 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തവണ ഹജ്ജിനായി സൗദിയിലെത്തിയത്. അറഫാ സംഗമത്തിൽ ലോകമെമ്പാടുമുള്ള തീർഥാടകർ ഒന്നിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
മുൻ വർഷം അറഫാ ദിനത്തിൽ സൂര്യാഘാതമേറ്റ് 1000 ൽ അധികം തീർഥാടകരാണ് മരണപ്പെട്ടത്. ഇത്തവണ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയതുവഴി അത്യാഹിതങ്ങൾ കുറയ്ക്കാനായി. വഴിതെറ്റുന്നവരെ കണ്ടെത്താനുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഇത്തവണ സജ്ജീകരിച്ചിരുന്നു.
ഒന്നേകാൽ ലക്ഷത്തിലേറെ സൈനികരാണ് ഹജ്ജ് നടത്തിപ്പിനായി പ്രവർത്തിച്ചത്. 900 ആംബുലൻസുകൾ 13 എയർ ആംബുലൻസുകൾ,10,000 ആരോഗ്യ പ്രവർത്തകർ. വഴിനീളെ സൈന്യം നിരന്നു നിന്നിരുന്നു.
വിസിറ്റിങ് വിസക്കാർ അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കാനായെന്നാണ് സൗദി സർക്കാരിന്റെ അവകാശവാദം. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഇന്ത്യിൽ നിന്നും തീർഥാടകരുടെ സഹായത്തിന് എത്തിയിരുന്നു.
0 Comments