banner

അമേരിക്കയുടെ കരാറിന് ഹമാസിൻ്റെ സമ്മതം....!, ഗാസയില്‍ താൽക്കാലിക വെടിനിര്‍ത്തൽ ഉടൻ, യുദ്ധ വിരാമം യാഥാര്‍ഥ്യമാകുന്നു?

കെയ്റോ : ഹമാസ് - ഇസ്രയേല്‍ യുദ്ധത്തിന് വിരാമം കുറിക്കാൻ ആഗ്രഹിക്കുന്നതായ സൂചനകള്‍ നല്‍കി ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്ക മുന്നോട്ടു വച്ച കരാറിനോട് അനുകൂല നിലപാടുമായി ഹമാസ് രംഗത്തെത്തി. അറുപതു ദിവസത്തെ വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഹമാസ് വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതോടെ ഗാസയില്‍ അടിയന്തിര സഹായം എത്തിക്കാന്‍ കഴിയും. സ്ഥിരമായ വെടിനിര്‍ത്തലിലേയ്ക്ക് നയിക്കുന്നതാവണം ഈ ചര്‍ച്ചകള്‍ എന്ന് ഉറപ്പു വേണമെന്നും ഹമാസ് നേതൃത്വം ആവശ്യപ്പെടുന്നു. ഗാസ പ്രശ്നത്തില്‍ ഒരു അനുകൂല മറുപടി ഉണ്ടാകുമെന്നു ഹമാസ് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്ചയോടെ ഗാസ ഉടമ്പടി ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്‍റെ പ്രതികരണം.

ഗാസ സമാധാനം സംബന്ധിച്ച് പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ഹമാസ് ചര്‍ച്ച നടത്തിയതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച യുഎസില്‍ എത്തി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനു മുമ്പേ ചര്‍ച്ചയ്ക്കു തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇസ്രയേലും യുഎസും ഇതു വരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ നടപ്പാകണമെങ്കില്‍ ഹമാസിന്‍റെ നിരായുധീകരണം യാഥാര്‍ഥ്യമാകണം എന്ന നിലപാടിലാണ് ഇസ്രയേല്‍. ഹമാസ് അത് അംഗീകരിക്കുന്നില്ല.

Post a Comment

0 Comments