അഞ്ചാലുംമൂട് : യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരുവ കാഞ്ഞാവെളി തിനവിള താഴതിൽ വിനോദ്-ഷീജ ദമ്പതികളുടെ മകൻ വിഷ്ണു (25) ആണ് മരിച്ചത്.
കേബിൾ തൊഴിലാളിയായിരുന്ന വിഷ്ണു സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തി ഭക്ഷണം എടുത്തുവെക്കാൻ അമ്മയോട് ആവശ്യപ്പെട്ട ശേഷം മുറിയിൽ കയറി കതകടച്ചു. ഏറെ നേരം പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ അച്ഛൻ വിനോദ് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മരണകാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ ഏക സഹോദരി ബിജീഷ വിവാഹിതയാണ്.
