ന്യൂഡൽഹി : രാജ്യത്തുടനീളം സാധാരണയിലധികം ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശുപത്രികളിൽ സൂര്യാഘാത ചികിത്സ ഉറപ്പാക്കണം. ഇതിനായി ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണം. സൂര്യാഘാതമേൽക്കുന്നവരുടെ കണക്കുകൾ കേന്ദ്ര സർക്കാരിന് കൈമാറണം. എല്ലാ ആശുപത്രികളിലും ആബുലൻസ് ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കുക തുടങ്ങിയവയാണ് കേന്ദ്രമയച്ച കത്തിലെ മറ്റ് പ്രധാന നിർദേശങ്ങൾ.
വരാനിരിക്കുന്ന രണ്ട് മാസം കഠിനമായ ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. അതിശക്തമായ ചൂട് കാരണമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. സാഹചര്യങ്ങൾ അവലോകനം ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

0 Comments