banner

നവ വധുവിന്റെ മരണം: ഭർത്താവ് വിപിൻ കസ്റ്റഡിയിൽ; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം : പന്നിയോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിപിൻ കസ്റ്റഡിയിൽ. തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയുടെ മരണത്തിലാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുൻപായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 11.30നാണ് വിപിന്റെ വീട്ടിലെ ബെഡ് റൂമിൽ സോനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സോനയുടെ വീട്ടിൽ വിരുന്നിന് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് സംഭവം. വീട്ടിൽ നിന്ന് മടങ്ങുമ്പോൾ പ്രശ്നങ്ങൾ ഉള്ളതായി സോന പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. രാത്രി നേരത്തെ ഉറങ്ങിയ താൻ ശബ്ദം കേട്ട് എഴുന്നേറ്റപ്പോളാണ് സംഭവം കണ്ടതെന്നാണ് വിപിന്റെ മൊഴി. എന്നാൽ വിപിന്റെ മൊഴിയിൽ സോനയുടെ അച്ഛൻ സംശയം പ്രകടിപ്പിച്ചു.

എന്നാൽ സോനയ്ക്ക് ശരീര വേദന ഉണ്ടായിട്ടും ഭർതൃവീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് സോനയുടെ സുഹൃത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ആർഡിഒയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടും ലഭിച്ച ശേഷമാകും തുടർനടപടികളെന്ന് പൊലീസ് വ്യക്തമാക്കി. ഓട്ടോ ഡ്രൈവറാണ് വിപിൻ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

Post a Comment

0 Comments