സ്വന്തം ലേഖകൻ
തിരുവനന്തപുരം : ‘കേരളീയം 2023’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ 10 വരെ പൊതു ഗതാഗതം നിരോധിക്കും.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച് സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍ സോണായും തരം തിരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിംഗ് അനുവദിക്കില്ല.
40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് യൂണിറ്റിന്റെയും, ആംബുലന്‍സിന്റെയും സേവനം വിവിധ ഭാഗങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള റോഡുകള്‍, ഇടറോഡുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി. കനകക്കുന്നിലും, പുത്തരിക്കണ്ടത്തും രണ്ടു സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 10 എയ്ഡ് പോസ്റ്റ്, സബ് കണ്‍ട്രോള്‍ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
.jpg)
0 Comments