banner

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ സംഭവം!, അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയിൽ, സംസ്ഥാന പൊലീസ് മേധാവി ഇന്ന് നിലപാട് അറിയിച്ചേക്കും


സ്വന്തം ലേഖകൻ
കൊച്ചി : ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡോ. വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മാതാപിതാക്കളുടെ ആവശ്യങ്ങളിന്മേല്‍ സംസ്ഥാന പൊലീസ് മേധാവി ഇന്ന് നിലപാട് അറിയിച്ചേക്കും.

ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് മാതാപിതാക്കളുടെ ആശങ്കകള്‍ സംസ്ഥാന പൊലീസ് മേധാവി കേട്ടിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അപാകതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. കേസില്‍ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്.

കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മെയ് 10-ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു.

സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Post a Comment

0 Comments