banner

പെൻഷൻ നല്‍കാത്തതില്‍ സര്‍ക്കാര്‍ മറുപടി നല്‍കി!, മറിയക്കുട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ, സർക്കാർ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ, പെൻഷൻ ഒരാൾക്കു മാത്രമായി നൽകാൻ കഴിയില്ലെന്നും വിശദീകരണം, ഹർജ്ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും


സ്വന്തം ലേഖകൻ
കൊച്ചി : വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചു.

എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഒരാൾക്ക് മാത്രം പെൻഷൻ നൽകാൻ കഴിയില്ലെന്നും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്നുമാണ് കോടതിയിൽ സർക്കാർ അഭിഭാഷകൻ നൽകിയ വിശദീകരണം. 

പെൻഷൻ നല്‍കിയില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകവേ മറിയക്കുട്ടി രാഷ്ട്രീയപ്രേരീതമായാണ് പരാതി സമർപ്പിച്ചതെന്നും അത് ഇവർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ രൂക്ഷമായാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചത്. തുടർന്ന് ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് ഉച്ചയ്ക്കുശേഷം കോടതിയിൽ സമർപ്പിക്കാം എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.

മറിയക്കുട്ടിക്ക് പെൻഷൻ നല്‍കിയേ തീരുവെന്നാണ് കോടതി പറഞ്ഞത്. മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാൻ സര്‍ക്കാരിനുണ്ട്. പണം കൊടുക്കാൻ പറ്റില്ലെങ്കില്‍ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.

വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ക്രിസ്മസിനു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി ഇന്നലെ  പറഞ്ഞിരുന്നു.

Post a Comment

0 Comments