സ്വന്തം ലേഖകൻ
തുരങ്ക ശൃംഖലയിലാണ് ഹമാസ് ഭീകരര്‍ അഹങ്കരിക്കുന്നത്. ഇതിന് അന്ത്യംകുറിക്കാനിറങ്ങിയിരിക്കുന്ന ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണ്ണില്‍പ്പെട്ടിരിക്കുന്നത് 7 തുരങ്കങ്ങള്‍. ഖാന്‍ യുനൂസിലെ 7 തുരങ്കം തകര്‍ത്തെറിയണം. ഈ 7 ടണലുകള്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ മാത്രമല്ല അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും പ്രധാന കേന്ദ്രങ്ങളാണ്. ഹമാസിന്റെ ആയുധപ്പുര ഉള്ളത് ഈ 7 തുരങ്കങ്ങളിലായിട്ടാണ്. കൂടാതെ ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നതും മുതിര്‍ന്ന ഹമാസ് നേതാവ് യഹ്‌യാ സിന്‍വാറും ഈ തുരങ്കങ്ങളില്‍ ഉണ്ട്. ഇതേ ടണലുകളിലാണ് ഹമാസിന്റെ തലവന്മാരും നേതാക്കളുമായ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ തുരങ്കങ്ങളുടെ കവാടങ്ങള്‍ കണ്ടെത്താനും ഉള്ളില്‍ പ്രവേശിച്ച് അവ തകര്‍ത്തെറിയാനും യഹലോം യൂണിറ്റ് പറന്നിറങ്ങിയിട്ടുണ്ട്.
ആക്രമണം 114 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളില്‍ തൊടാനാവാതെ ഇസ്രായേല്‍. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേല്‍ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങള്‍ പൂര്‍ണമായും തകര്‍ക്കുമെന്നായിരുന്നു. എന്നാല്‍ തുരങ്കങ്ങളില്‍ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രായേല്‍, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്. ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേല്‍ ന്യായീകരിച്ചത് അടിയില്‍ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ ഗസ്സയിലെ ആശുപത്രികളെല്ലാം ആക്രമിച്ച് തകര്‍ത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അല്‍ ശിഫ ആശുപത്രിക്കടിയില്‍ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങള്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.
ഗസ്സക്ക് അടിയില്‍ 300 മൈലില്‍ അധികം നീളത്തില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസ് ആയുധങ്ങള്‍ സൂക്ഷിക്കുന്നതും മുതിര്‍ന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേല്‍ പറയുന്നു. തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ പല വഴികളും ഇസ്രായേല്‍ നോക്കിയിരുന്നു. മെഡിറ്ററേനിയന്‍ കടലില്‍നിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താന്‍ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതില്‍ ഒരു പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.
തുരങ്കങ്ങളുടെ നീളം സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തതിനാല്‍ തങ്ങളുടെ ശ്രമം എത്രത്തോളം വിജയിച്ചുവെന്നത് സംബന്ധിച്ച് അമേരിക്കക്കും ഇസ്രായേലിനും വലിയ ധാരണയില്ല. 2040 ശതമാനം വരെ തുരങ്കങ്ങള്‍ തകര്‍ക്കപ്പെടുകയോ കേടുപാടുണ്ടാവുകയോ ചെയ്തുവെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഘട്ടം ഘട്ടമായി തുരങ്കങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസും ദേശീയ ഇന്റലിജന്‍സ് ഡയറക്ടറും ഇത് സംബന്ധിച്ച പ്രസ്താവനകള്‍ തള്ളി.
നിലവില്‍ തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന് വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ സംഘത്തെ ഇസ്രായേല്‍ ഗസ്സയില്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ബന്ദികളെ മോചിപ്പിക്കുന്നതിനോ മുതിര്‍ന്ന ഹമാസ് നേതാക്കളെ കണ്ടെത്തുന്നതിനോ പ്രാപ്തരല്ല. ഇതിന് ഇനിയും കൂടുതല്‍ സൈനികരെ ആവശ്യമുണ്ടെന്നാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നത്. ബന്ദികളെ ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതുകൊണ്ടാണ് തുരങ്കങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നതെന്നും മുതിര്‍ന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് ഒരു വിഭാഗം ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന ഹമാസ് നേതാവ് യഹ്‌യാ സിന്‍വാറും ഇവിടെയുണ്ടെന്നും ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സിന്‍വാറിനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കും. അതുകൊണ്ട് തുരങ്കങ്ങള്‍ മൊത്തത്തില്‍ തകര്‍ക്കുന്നതിന് പകരം ഹമാസ് നേതാക്കളും പോരാളികളും ഒളിച്ചിരിക്കുന്ന ഭാഗങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും മുതിര്‍ന്ന ഇസ്രായേലി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ മറ്റൊരുവിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കുകയാണ്. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെ നിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നാണ് ഇവ കിട്ടുന്നതെന്ന് ഇസ്രായേല്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അത് മറ്റാരുമല്ല, ഇസ്രായില്‍ സൈന്യം തന്നെ.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന വിദഗ്ധര്‍ ശ്രമിക്കുകയാണ്. ഭൂഗര്‍ഭ പാതകളിലൂടെ കള്ളക്കടത്ത് വഴിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രായില്‍ ഗാസയില്‍ ആക്രമണം നടത്തിയപ്പോള്‍ പൊട്ടിത്തെറിക്കാതെ കിടന്ന ആയിരക്കണക്കിന് യുദ്ധോപകരണങ്ങളില്‍നിന്ന് നിരവധി റോക്കറ്റുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളും ഹമാസിന് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്റലിജന്‍സ് പറയുന്നു. ഇസ്രായില്‍ സൈനിക താവളങ്ങളില്‍ നിന്ന് കടത്തിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഹമാസും തങ്ങളുടെ പോരാളികള്‍ക്ക് ആയുധം നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഒക്‌ടോബര്‍ 7ന് മുമ്പ് ഇസ്രായില്‍ അധികാരികള്‍ ഹമാസിന്റെ ഉദ്ദേശ്യങ്ങളെ തെറ്റായി വിലയിരുത്തിയതുപോലെ, ആയുധങ്ങള്‍ നേടാനുള്ള അതിന്റെ കഴിവും അവര്‍ കുറച്ചുകാണുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നത്. ഏകദേശം 10 ശതമാനം യുദ്ധസാമഗ്രികള്‍ സാധാരണ പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു 750 പൗണ്ട് ബോംബ് കൊണ്ട് നൂറുകണക്കിന് മിസൈലുകളോ റോക്കറ്റുകളോ ഉണ്ടാക്കാം.

0 Comments