banner

പെണ്‍കുട്ടിയേയും പ്രതിചേര്‍ക്കണം’; കൊന്നു കെട്ടിത്തൂക്കിയിട്ടും ജയിലിലിടാന്‍ നോക്കുന്നോയെന്ന് സിദ്ധാര്‍ത്ഥിന്റെ കുടുംബം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊന്നുകഴിഞ്ഞിട്ട് ഇപ്പോള്‍ വീണ്ടും കൊന്ന് ജയിലില്‍ ഇടാന്‍ നോക്കുകയാണോയെന്ന് സിദ്ധാര്‍ത്ഥിന്റെ കുടുംബം. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൊലപാതകത്തില്‍ അവര്‍ക്കും പങ്കുണ്ടായതിനാലാകാം മരണം കഴിഞ്ഞ് പരാതിയുമായി ഇറങ്ങിയതെന്ന് കുടുംബം പറയുന്നു. നേരത്തെ പരാതി കൊടുത്തിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനെ. കാരണം കള്ളപ്പരാതി തെളിയുമല്ലോ. ഇനി അവന്‍ തെറ്റു ചെയ്തിരുന്നുവെങ്കില്‍ ഡീബാര്‍ ചെയ്യാമായിരുന്നല്ലോ. തങ്ങള്‍ അവനെ വീട്ടില്‍ കൊണ്ടുവന്നേനെയെന്നും വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും അമ്മ ഷീബയും പറയുന്നു.

കൊന്നിട്ട് തങ്ങളുടെ മകന്റെ സ്മരണയെപ്പോലും അപമാനിക്കാന്‍ നോക്കുകയാണ്. ഈ പരാതി സിദ്ധാര്‍ത്ഥ് മരിച്ച് എത്ര ദിവസം കഴിഞ്ഞാണ് വെളിച്ചം കാണുന്നത്. ആ പരാതിയില്‍ ഒപ്പിട്ട എല്ലാവരെയും പ്രതി ചേര്‍ക്കണം. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന നടത്തണം. ആ പെണ്‍കുട്ടിയുടെ പങ്കും വ്യക്തമാകണം. തങ്ങളുടെ മകന്‍ ആരോടും മോശമായി പെരുമാറില്ല. നീതി ഉറപ്പാക്കും എന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ഈ സംഭവവുമായി ബന്ധപ്പെട്ട 31 പേരും ശിക്ഷിക്കപ്പെടണം. ഡീനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനുമടക്കം കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരും ശിക്ഷാര്‍ഹരാണെന്നും അവര്‍ പറയുന്നു. ഏത് വകുപ്പുകളാണ് ചുമത്തുന്നതെന്ന് താന്‍ നോക്കുകയാണെന്നും പിതാവ് പറഞ്ഞു.

മകന്‍ മരിച്ച് പതിനാറിന്റെ ചടങ്ങുകള്‍ക്കു മുമ്പ് ഇതൊക്കെ ശരിയായി ചെയ്താല്‍ കേസുമായി മുന്നോട്ടുപോകും. അല്ലെങ്കില്‍ താനും കുടുംബവും വീട്ടുപടിക്കല്‍ പോയി കിടക്കും. ക്‌ളിഫ് ഹൗസിനു മുന്നിലാണോയെന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നായിരുന്നു അച്ഛന്‍ ജയപ്രകാശിന്റെ മറുപടി. പൊലീസിന്റെ അന്വേഷണത്തില്‍ ഇതുവരെ അവിശ്വാസമില്ല. കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിറകെ പോകില്ല. നീതിക്കായുള്ള തങ്ങളുടെ പോരാട്ടത്തില്‍ ആര്‍ക്കും പിന്തുണ നല്‍കാം.

മകന്റെ മരണ വിവരമറിഞ്ഞാണ് താന്‍ ദുബായിയില്‍ നിന്നെത്തിയത്. ആത്മഹത്യയാണെന്നാണല്ലോ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. മോന്റെ സംസ്‌ക്കാര സ്ഥലത്തേക്കു പോകാന്‍ പോലും തോന്നാതെ തളര്‍ന്നിരുന്ന എന്റെയടുത്ത് ആ കോളജിലെ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും വന്നു പറഞ്ഞു. അങ്കിള്‍ അവനെ സിഞ്ചോയും സംഘവും തീര്‍ത്തതാണെന്ന്. ഈ വിവരം പുറത്തു പറഞ്ഞാല്‍ തലവെട്ടിക്കളയുമെന്ന് സിഞ്ചോ ഭീഷണിപ്പെടുത്തിയെന്നും അങ്ങനെ ചെയ്യുന്നവര്‍ കോളജിന് പുറത്താകുമെന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ വിരട്ടിയെന്നും അവര്‍ പറഞ്ഞപ്പോള്‍ താന്‍ പകച്ചുപോയെന്ന് പിതാവ് വ്യക്തമാക്കി.

Post a Comment

0 Comments