banner

മദ്യലഹരിയില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം!, പോലീസിൻ്റെ പിഴവ് ചില്ലറയല്ല, മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന പോലും പ്രഹസനമായി, 17കാരന്റെ ജാമ്യം റദ്ദാക്കി, അച്ഛൻ കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
പൂനെയില്‍ മദ്യലഹരിയില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് നടപടി. പ്രതി ജൂണ്‍ അഞ്ചു വരെ റീഹാബിലിറ്റേഷന്‍ ഹോമില്‍ കഴിയണം. 

നേരത്തെ ഉപന്യാസം എഴുതുക, ട്രാഫിക് പൊലീസിനെ സഹായിക്കുക തുടങ്ങിയ ഉപാധികള്‍ വെച്ചാണ് കൗമാരക്കാരന് കോടതി ജാമ്യം നല്‍കിയിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെ ജാമ്യം റദ്ദാക്കുകയായിരുന്നു. ജൂണ്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്ത 17കാരനെ ജുവനൈല്‍ ഹോമിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ വ്യക്തിയായി 17കാരനെ പരിഗണിക്കുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.

അതേസമയം, പ്രതിയുടെ അച്ഛന്‍ വിശാല്‍ അഗര്‍വാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.17കാരന്‍ ഓടിച്ചുവന്ന ആഡംബര കാറായ പോര്‍ഷെ ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ മരിക്കുകയായിരുന്നു. ഐടി എഞ്ചിനീയര്‍മാരായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയുമാണ് മരിച്ചത്. പുലര്‍ച്ചെ 2.15 ഓടെ അമിത വേഗതയിലെത്തിയ പോര്‍ഷെ ബൈക്കിനെ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments