banner

പ്രണയ രംഗത്തിനൊപ്പമുള്ള കോളേജ് പരസ്യം!' മൂവാറ്റുപുഴ നിർമലാ കോളേജിലെ പരസ്യ ചിത്രത്തിനെതിരെ വ്യാപക വിമർശനം, വീഡിയോയെ തള്ളിപറഞ്ഞ് കുറിപ്പ് പുറത്തിറങ്ങി പ്രിൻസിപ്പാൾ

Published from Blogger Prime Android App
എറണാകുളം : വിവാദമായി മൂവാറ്റുപുഴ നിർമലാ കോളേജിലെ പരസ്യ ചിത്രം. “വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ, 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു” എന്ന തരത്തില്‍ പ്രണയ രംഗത്തിനൊപ്പമുള്ള കോളേജ് പരസ്യത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയത്.

എന്നാല്‍ ഈ വീഡിയോയെ തള്ളിപറഞ്ഞിരിക്കുകയാണ് മുവാറ്റുപുഴ നിർമല കോളേജ്. കഴിഞ്ഞ എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങള്‍ക്കെതിരാണ് ഈ വീഡിയോ എന്നാണ് പ്രിൻസിപ്പല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ല എന്നും കുറിപ്പില്‍ പറയുന്നു.

1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് വീഡിയോയിലുള്ളത്. കോളേജ് ലൈബ്രറിയില്‍ പ്രണയിക്കുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും രംഗങ്ങളാണ്. ആണ്‍കുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകള്‍’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ് വീഡിയോ അവസാനിക്കുന്നത്. ശേഷം വായന നിങ്ങളുടെ മനസിനെ ഉണർത്തുമെന്നും നിങ്ങളുടെ ഭാവനയുണർത്തുമെന്നും എഴുതിക്കാണിക്കുന്നു.ശേഷം വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു എന്നും എഴുതി കാണിക്കുന്നു.

കോളേജില്‍ വളരെ അലസമായ ചുറ്റുപാടെന്നു തോന്നിക്കുന്ന വീഡിയോ മുന്നോട്ടു വയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ല എന്നും വിഡിയോയില്‍ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിന്റേത് അല്ലെന്നും പ്രിൻസിപ്പല്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

Post a Comment

0 Comments