വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചതിന് കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസ്. വിദ്യാർഥിയുടെ മാതാവിന്റെ പരാതിയിലാണ് നാല് ജീവനക്കാർക്കെതിരെയുള്ള പൊലീസ് നടപടി. എന്നാൽ വ്യാജ പരാതിയെന്നാണ് ഇഷ ഫൗണ്ടേഷന്റെ മറുപടി.
2017 നും 19 നും ഇടയിൽ ഇഷ ഫൌണ്ടേഷനിൽ വിദ്യാർഥിയായിരുന്ന മകനെ സഹപാഠി പീഡിപ്പിച്ചുവെന്നാണ് ആന്ധ്ര സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മാനേജ്മെന്റിന്റെ സൽപേരിന് കളങ്കം വരുമെന്ന് കാട്ടി സംഭവം മറച്ചുവെയ്ക്കാൻ ഭീഷണിപ്പെടുത്തി. കുറ്റാരോപിതമായ കുട്ടിയുടെ കുടുംബം വലിയ പദവിയിൽ ഉള്ളവരാണെന്നും പെൺകുട്ടിക്കാണ് പീഡനം നേരിട്ടതെങ്കിൽ നടപടിയെടുത്തിരുന്നേനെയെന്ന് മാനേജ്മെന്റ് അറിയച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് വിദ്യാർഥിയുടെ മാതാവ് കോയമ്പത്തൂർ പൊലീസിൽ പരാതി നൽകുന്നത്. ജനുവരിയിൽ എഫ്ഐആർ ഇട്ട് മാർച്ച് അവസാനം മാത്രം അതിന്റെ കോപ്പി പരാതിക്കാരിക്ക് നൽകിയ പൊലീസിന്റെ മെല്ലെപ്പോക്കിലും വിമർശനമുയരുന്നുണ്ട്. പോക്സോ വകുപ്പുകളും ബിഎൻഎസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പരാതിയാണെന്നാണ് ഇഷ ഫൌണ്ടേഷന്റെ പ്രതികരണം.
0 Comments