അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി തടസ്സവും അപകടങ്ങളും റിപ്പോർട്ട് ചെയ്തു. കാലവർഷം ആരംഭിച്ചതിനു ശേഷം ഇന്നാണ് ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.പെരുമൺ ഒന്നാം വാർഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. അമ്പഴവയൽ എൻഎസ്എസ് കരയോഗം ഭാഗത്ത് മരം ഒടിഞ്ഞു വീണു. ചിറ്റയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) മരം വൈദ്യുതി ലൈനിലേക്ക് വീണ് അപകടമുണ്ടായി. ഇവിടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചു നീക്കി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു.
അഷ്ടമുടിയിൽ മരം വീണ് ഒരു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. അഷ്ടമുടി വള്ളക്കടവിലും സമാനമായ സംഭവത്തിൽ മരം വീണ് പോസ്റ്റ് തകർന്നു. മണലിക്കടയിൽ അഞ്ചിടങ്ങളിൽ മരങ്ങൾ വീണതായി കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാക്കുളം, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീഴുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്തു.ഇഞ്ചവിള ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. രാത്രി വൈകിയും കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിനായി ശ്രമം തുടരുകയാണ്. ഇന്നത്തെ കാറ്റിലും മഴയിലും 11 ലോ ടെൻഷൻ (എൽ.ടി) പോസ്റ്റുകളും 3 ഹൈ ടെൻഷൻ (എച്ച്.ടി) പോസ്റ്റുകളും തകരാറിലായി. നിലവിൽ അമ്പഴവയൽ, രജിനി, മുണ്ടക്കൽ എന്നീ ട്രാൻസ്ഫോർമറുകൾ പ്രവർത്തനരഹിതമാണ്.പ്രദേശവാസികളോട് അതീവ ജാഗ്രത പാലിക്കാനും, വൈദ്യുതി ലൈനുകൾക്ക് സമീപം വീണ മരങ്ങളോ ശിഖരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
0 Comments