തിരുവനന്തപുരം കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ രാത്രിയാണ് കിളിമാനൂര്‍ – നഗരൂര്‍ റോഡില്‍ മധ്യവയസ്‌കനെ ഇടിച്ചിട്ട ശേഷം കാര്‍ യാത്രക്കാര്‍ കടന്ന് കളഞ്ഞത്. കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാറാണ് മരിച്ചത്. ഇടിച്ച വാഹനത്തില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി റോഡില്‍ കിടന്ന നന്ദകുമാറിനെ തട്ടി വിളിച്ചെങ്കിലും, അനക്കമില്ലെന്ന് ഉറപ്പിച്ചതോടെ വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു.
പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്. ശക്തമായ മഴയും പ്രദേശത്തെ വൈദ്യുതി തടസവും ആണ് പ്രതിസന്ധി.പിന്നാലെ വന്ന വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പരിക്കേറ്റ നന്ദകുമാറിനെ മറ്റുള്ളവര്‍ ചേര്‍ന്നു കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഹനം അമിതവേഗതയിലായതാണ് അപകടത്തിന് കാരണമെന്നാണ് ദൃശ്യങ്ങളും തെളിയിക്കുന്നത്. നന്ദകുമാര്‍ റോഡിലേക്ക് വീണുടന്‍ തന്നെ ഒരാള്‍ പുറത്തിറങ്ങി തട്ടി വിളിക്കുന്നതും ഫോണില്‍ ആരോടോ സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നന്ദകുമാര്‍ അനങ്ങാതെ വന്നതോടെ അജ്ഞാതന്‍ അതിവേഗത്തില്‍ വാഹനവുമായി മുങ്ങി. അടുത്തുണ്ടായിരുന്ന ഇരുചക്രവാഹനയാത്രികനും നന്ദകുമാറിനെ രക്ഷിക്കാനായി ശ്രമിച്ചില്ല. പിന്നീടാണ് മറ്റുള്ളവര്‍ ഇടപെട്ട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
0 Comments