കൊല്ലം : ചടയമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19-കാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ സജീർ (19) ആണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ അഞ്ചാം തീയതി ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലം, കോട്ടയം, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂം എടുത്ത് താമസിച്ച ഇയാൾ, പെൺകുട്ടിയുടെയും സ്വന്തം ഫോണും വിവിധ സ്ഥലങ്ങളിൽ വിറ്റു. തുടർന്ന്, റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിന്നവരുടെ ഫോണുകൾ ഉപയോഗിച്ച് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഇയാളുടെ സുഹൃത്തുക്കളെ നിരീക്ഷിച്ച പോലീസ്, ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി, അവന്റെ സഹായത്തോടെ സജീറിനോട് കോട്ടയത്ത് എത്താൻ ആവശ്യപ്പെട്ടു. കോട്ടയത്ത് നിന്ന് പെൺകുട്ടിയോടൊപ്പം ട്രെയിൻ മാർഗം കൊല്ലത്ത് എത്തിയപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാർ വാഷിംഗ് തൊഴിലാളിയായ സജീർ, ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി, കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ചടയമംഗലം പോലീസിന്റെ നാടകീയമായ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കേസിൽ തുടർ അന്വേഷണം നടന്നുവരികയാണ്.
0 Comments