banner

കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട: കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി 20-കാരൻ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ; പിടികൂടിയത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രാസ ലഹരി


കൊല്ലം ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ടയുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്. ഓച്ചിറ വവ്വാക്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 61.501 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) കാറിൽ കടത്തിക്കൊണ്ടുവന്ന അഞ്ച് യുവാക്കളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഈ സംഘത്തെ പിടികൂടാനായത്. 

അറസ്റ്റിലായവർ കൊല്ലം താലൂക്കിലെ ആദിച്ചനല്ലൂർ വില്ലേജിൽ കൊട്ടിയം ചിറയിലെ ശാലിനി മന്ദിരം വീട്ടിൽ നിന്നും ഇപ്പോൾ കരുനാഗപ്പള്ളി താലൂക്കിലെ പന്മന വില്ലേജിൽ മിഠാപ്പള്ളി വാർഡിലെ ബിന്ദു ഭവനം വീട്ടിൽ താമസിക്കുന്ന ബിജിൻ ബിജു (25 വയസ്), കരുനാഗപ്പള്ളി താലൂക്കിലെ പന്മന വില്ലേജിൽ കണ്ണൻ കുളങ്ങരയിലെ വള്ളാക്കോട്ട് തെക്കതിൽ വീട്ടിൽ നിന്നും ഇപ്പോൾ പന്മന വില്ലേജിൽ പേരൂക്കരയിലെ പുത്തൻവീട്ടിൽ താമസിക്കുന്ന മുഹമ്മദ് ഷാൻ (22 വയസ്), കരുനാഗപ്പള്ളി താലൂക്കിലെ പന്മന വില്ലേജിലെ ആദർശ് ഭവനം വീട്ടിൽ നിന്നും ഇപ്പോൾ ചവറ വില്ലേജിൽ താന്നിമൂട് അരവിളയിൽ തെക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശ് (23 വയസ്), കരുനാഗപ്പള്ളി താലൂക്കിലെ തെക്കുംഭാഗം വില്ലേജിൽ വടക്കുംഭാഗം സ്വാമി മാവിളയിൽ താമസിക്കുന്ന ഹേമന്ത് സാഗർ (21 വയസ്), കരുനാഗപ്പള്ളി താലൂക്കിലെ വടക്കുംതല വില്ലേജിൽ വടക്കുംതല മേക്ക് കണ്ടശ്ശേരി തെക്കതിൽ വീട്ടിൽ താമസിക്കുന്ന ഹരികൃഷ്ണൻ (20 വയസ്) എന്നിവരാണ്.

പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിവന്ന സംഘമാണ് ഇവർ എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. 

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി., പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ., അജിത്ത് ബി.എസ്., ജോജോ ജെ., ജൂലിയൻ ക്രൂസ്, ബാലു എസ്. സുന്ദർ, അഭിരാം എച്ച്., അരുൺ ലാൽ വി.ഐ., തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ്.കെ. എന്നിവർ പങ്കെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments