banner

വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പോലീസ്, ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാനാണ് നീക്കം.

ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് സ്ത്രീകൾ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇരു വിഭാഗവും പരാതി നൽകാൻ വൈകിയതിലെ കാരണമടക്കം അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.

69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകൾ തട്ടിപ്പ് നടത്തി എന്നാണ് ദിയ കൃഷ്ണകുമാറിന്‍റെ പരാതി. ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകൾ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

ക്യു ആർ കോഡ് മാറ്റാൻ നിർദേശം നൽകിയതും പണം കൈമാറാൻ നിർദ്ദേശിച്ചതും ദിയ കൃഷ്ണകുമാർ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാൽ ഇത് പൂർണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്‍റെ വാദങ്ങൾ.

Post a Comment

0 Comments