കോഴിക്കോട് : കേരളത്തിന്റെ പുറംകടലിൽ അപകടത്തിൽപ്പെട്ട് കത്തിയമർന്ന വാൻ ഹായി 503 കപ്പലിലെ തീ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കപ്പലിലുള്ള വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോളം ആഘാതം ഉണ്ടാക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ച് സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനകൾ തുടങ്ങി.
കപ്പലിലെ അഗ്നിബാധയ്ക്ക് നിലവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. രാത്രി മുഴുവൻ കോസ്റ്റുഗാർഡിന്‍റെ മൂന്നുകപ്പലുകൾ നടത്തിയ ദൗത്യത്തിലാണ് ആളിക്കത്തിയ തീ അൽപ്പം കുറഞ്ഞത്. എന്നാൽ തീ ഇപ്പോഴും പൂർണ്ണമായും അണഞ്ഞിട്ടില്ല. കറുത്ത പുകച്ചിരുളുകൾ ഉയരുന്നുണ്ടെന്നാണ് ദൌത്യസംഘം അറിയിക്കുന്നത്.
കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കത്തുന്നത് ഭീഷണിയാണ്. ഇന്ധന ടാങ്കിലേക്കടക്കം തീ പടരുമോയെന്നാണ് നിലവിലെ ആശങ്ക. ഡക്കിന്‍റെ മറ്റുഭാഗങ്ങളിലേക്കുകൂടി തീ പടർന്നതോടെ നിരവധി കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ വൈകിട്ടോടെ കടലിലേക്ക് വീണിട്ടുണ്ട്. വേഗത്തിൽ കത്തിപ്പടരുന്ന വസ്തുക്കളിലേക്ക് തീപിടിച്ചാണ് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചെന്നാണ് അനുമാനം. അതുകൊണ്ടുതന്നെ കപ്പലിന് തൊട്ടടുത്തേക്ക് ചെല്ലാൻ ബുദ്ധിമുട്ടാണ്.
0 Comments