Iklan

Iklan

,

Iklan

Video

പൊതുകിണറുകൾ മോട്ടോർ വെച്ച് വൃത്തിയാക്കി; പക്ഷെ വെള്ളം വരാൻ വൈദ്യുതി കണക്ഷനില്ല; തൃക്കരുവയിൽ ഈ ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനി

SPECIAL CORRESPONDENT
, Friday, June 27, 2025 WIB Last Updated 2025-06-27T11:52:27Z

തൃക്കരുവ : പൊതുകിണറുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന വകുപ്പ് നിർദ്ദേശപ്രകാരം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കിണറുകൾ വൃത്തിയാക്കി മോട്ടോർ പമ്പുകൾ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പ്രതിസന്ധി. അഷ്ടമുടി സ്കൂളിന് സമീപമുള്ള ജയന്തി കോളനി ഉൾപ്പെടെ ആറ് സ്ഥലങ്ങളിലാണ് ജനകീയ സമിതി രൂപീകരിക്കാത്തതിനാൽ മാസങ്ങളായി വൈദ്യുതി കണക്ഷൻ സ്ഥാപിക്കാൻ കഴിയാതെ വലയുന്നത്.

നേരത്തെ പൊതുകിണറുകളുടെ പരിപാലനം പഞ്ചായത്തിന്റെ ചുമതലയായിരുന്നു. എന്നാൽ, പുതിയ മാർഗനിർദ്ദേശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനവും ഗുണഭോക്താക്കളും തമ്മിൽ കരാറിലെത്തി ജനകീയ സമിതി രൂപീകരിക്കണം. ഈ സമിതിയാണ് പരിപാലനവും മോട്ടോർ ഉപയോഗത്തിന്റെ വൈദ്യുതി ചാർജും ഉൾപ്പെടെ ചെലവുകൾ വഹിക്കേണ്ടത്. വാർഡ് അംഗം കൺവീനറും ഗുണഭോക്താക്കൾ അംഗങ്ങളുമായ ഈ സമിതി രൂപീകരിക്കാൻ ഗുണഭോക്താക്കൾ തയ്യാറാകാത്തതാണ് വൈദ്യുതി കണക്ഷൻ വൈകുന്നതിന് കാരണമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കാഞ്ഞിരംകുഴി, കരുവ സ്റ്റേഡിയം, അഷ്ടമുടി സരോവരം, പ്രാക്കുളം, സാമ്പ്രാണിക്കോടി തുടങ്ങിയ സ്ഥലങ്ങളിലെ പൊതുകിണറുകൾ 'പൊതുകുളങ്ങളും പൊതുകിണറുകളും' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി മോട്ടോർ പമ്പുകൾ സ്ഥാപിച്ചിരുന്നു. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. വൈദ്യുതി കണക്ഷനായി 40,000 രൂപയും വകയിരുത്തി. രണ്ടിടങ്ങളിൽ ജനകീയ സമിതി രൂപീകരിച്ചെങ്കിലും, എല്ലാ സ്ഥലങ്ങളിലും ഒരേസമയം സമിതി രൂപീകരിച്ചാലേ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനാകൂകയുള്ളു. 

അഷ്ടമുടി സ്കൂളിന് സമീപം ജയന്തി നഗറിൽ എട്ട് മാസത്തിലധികമായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടും വൈദ്യുതി കണക്ഷനില്ലാതെ പ്രവർത്തനരഹിതമാണ്. മുമ്പ് കുടിവെള്ളത്തിന് ഉപയോഗിക്കാനാകാത്ത വിധം മോശമായിരുന്ന കിണർ വൃത്തിയാക്കി മോട്ടോർ സ്ഥാപിച്ചതോടെ ജലം ഭക്ഷ്യയോഗ്യമായെങ്കിലും, വൈദ്യുതി ഇല്ലാത്തതിനാൽ പ്രദേശവാസികൾ ദൂരെ നിന്ന് വെള്ളം എത്തിക്കേണ്ട ഗതികേടിലാണ്. കിണർ വൃത്തിയാക്കി ഗ്രിൽ വെച്ചതിനാൽ വെള്ളം കോരാനും കഴിയുന്നില്ല. സമീപത്തെ മരങ്ങളിൽ നിന്ന് പഴങ്ങൾ വീണ് കിണർ വീണ്ടും മലിനമാകുന്നതായി നാട്ടുകാരനായ ഷഹനാസ് സിറാജ് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents