പാർട്ടിയിലെ പിണക്കങ്ങളും, ഭിന്നതകളും മാറ്റിവച്ച് ആര്യാടൻ ഷൗക്കത്തിനെ നിർത്തി യുഡിഎഫ് കളമറിഞ്ഞ് കളിച്ചു. ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുകയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ഷൗക്കത്ത് മണ്ഡലത്തിൽ നിന്ന് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് ഷൗക്കത്തിൻ്റെ ഈ നേട്ടം. സ്വരാജ് 66,660 വോട്ടുകളും പി.വി. അൻവർ 19,760 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8648 വോട്ടുകളുമാണ് നേടിയത്.
ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. കഴിഞ്ഞ ഒമ്പത് വർഷമായി അവഗണനയേറ്റ നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണന്നും. പിണറായി വിജയൻ ഗവണമെന്റിനെതിരായ ജനരോഷമാണ് നിലമ്പൂർ ഏറ്റെടുത്തതെന്നും. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു വിജയമുറപ്പിച്ച ഉടൻ ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് വിജയത്തെ തിളക്കമുള്ളതാക്കുന്ന ചില ഘടകങ്ങൾ കൂടിയുണ്ട്. 2011ൽ ആര്യാടൻ മുഹമ്മദ് മണ്ഡലത്തിൽ വിജയിച്ചതിന് ശേഷം പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനെ കൈവിട്ടിരുന്നു. 2016ൽ ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. പിന്നീട് 2021ലും അൻവർ വിജയം ആവർത്തിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഇടതിനേയും, സ്വതന്ത്രനായ അൻവറിനേയും പരാജയപ്പെടുത്തിയാണ് ഷൗക്കത്ത് വിജയം നേടിയിരിക്കുന്നത്.
വി.എസ്. ജോയിക്ക് വേണ്ടി പി.വി. അൻവർ നടത്തിയ വിലപേശലിനെ മറികടന്നായിരുന്നു ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ തീരുമാനിച്ചത്. സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനഃസംഘടന ഉൾപ്പെടെയാണ് ഷൗക്കത്തിന് തുണയായതെന്ന് വേണം പറയാൻ.
മലപ്പുറത്തെ കോൺഗ്രസിൻ്റെ അതികായനായ നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകൻ, നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാൻ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിങ്ങനെ ആര്യാടൻ ഷൗക്കത്തിനെ ആളുകൾക്കിടയിയിൽ സ്വീകാര്യനാക്കിയ ഘടകങ്ങൾ പലതാണ്.
ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, വർത്തമാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും നിർമാതാവായുമെല്ലാം കലാരംഗത്ത് ശ്രദ്ധേയനായെങ്കിലും, വിശ്വാസികൾക്കിടയിൽ ഒരു പടി പിറകോട്ട് പോയ സാഹചര്യം ഷൗക്കത്തിനുണ്ടായിരുന്നു. യുക്തിവാദ നിലപാടുകളോട് ഷൗക്കത്തിന് ചായ്‌വുണ്ടെന്ന തരത്തിലുള്ള പ്രചാരണവും ഒരു കാലത്ത് സജീവമായി നടന്നിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഇടത് സ്വതന്ത്രനായ പി.വി. അൻവറോട് പരാജയപ്പെട്ടതിന് കാരണമായി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നവരുണ്ട്.
അത്തരം സാഹചര്യങ്ങളെയെല്ലാം മറികടക്കാനായെന്ന ആത്മവിശ്വാസത്തോടെയാണ് ഷൗക്കത്ത് ഇത്തവണ അങ്കത്തിനിറങ്ങിയത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം കോൺഗ്രസിൽ വി.ഡി. സതീശൻ്റെ കൂടി വിജയമാണ് എന്ന സ്ഥിതി കൂടിയുണ്ട്. ഭരണകക്ഷി എന്ന നിലയിലും സ്വന്തം എംഎൽഎ ആരോപണം ഉന്നയിച്ച് രാജിവെച്ച സീറ്റെന്ന നിലയിലും സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. യുഡിഎഫിന് അത്രയും അനുകൂലമായ സാഹചര്യത്തിലും വി.ഡി. സതീശൻ്റെ നിലപാടുകൾ കോൺഗ്രസിനെ വലച്ചിരുന്നു. നിലമ്പൂരിൽ വിജയം നേടും. പി.വി. അൻവറിന് ജനം മറുപടി നൽകുമെന്നായിരുന്നു വോട്ടെണ്ണലിന് തൊട്ട് മുൻപും ഷൗക്കത്തിന്റെ പ്രതികരണം.
0 Comments